വിഴിഞ്ഞം തുറമുഖ ഉദ്‌ഘാടന തീയതിയിൽ മാറ്റം

ഒക്ടോബർ നാലിന് നിശ്ചയിച്ച വിഴിഞ്ഞം തുറമുഖ ഉദ്‌ഘാടനത്തിൽ മാറ്റം. കപ്പൽ എത്താൻ വൈകുമെന്നതിനാലാണ് തീരുമാനം. കടലിലെ സാഹചര്യം അനുകൂലമല്ലാത്തതിനാലാണ് കപ്പൽ എത്താൻ വൈകുന്നത്. കപ്പലിന്റെ വേഗത കുറഞ്ഞു. ആദ്യ കപ്പൽ എത്തുന്നത് ഒക്ടോബർ 15-ന് ആയിരിക്കും. വൈകീട്ട് നാലിന് കപ്പൽ വിഴിഞ്ഞത്തെത്തും. തുറമുഖത്തിന് വേണ്ട മൂന്ന് ക്രെയിനുകളുമായാണ് ചൈനീസ് കപ്പൽ ഷെൻഹുവ – 15 വിഴിഞ്ഞത്തേക്ക് വരുന്നത്. കമ്മീഷനിങ് അടുത്ത വർഷം മേയിൽ നിർവ്വഹിക്കാൻ ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധി കൊണ്ട് ഒരു ഘട്ടത്തിലും നിർമാണം മുടങ്ങിയിട്ടില്ല. ഒക്ടോബർ, നവംബർ മാസങ്ങളിൽ മറ്റ് കപ്പലുകളും ക്രെയിനുമായി എത്തും.

മൂന്ന് സെമി ഓട്ടോമാറ്റിക്ക് ക്രെയിനുകളുമായി കപ്പൽ ചൈനയിലെ ഷാങ്ഹായി ഷെൻഹുവാ തുറമുഖത്ത് നിന്നാണ് പുറപ്പെട്ടത്. 100 മീറ്റർ ഉയരവും 60 മീറ്റർ കടലിലേക്ക് തള്ളി നിൽക്കുകയും ചെയ്യുന്ന 5600 ടൺ ഭാരമുള്ള ഒരു സൂപ്പര്‍ പോസ്റ്റ് പനാമാക്സ് ക്രെയിനും 30 മീറ്റർ ഉയരമുള്ള രണ്ട് ക്രെയിനുകളുമാണ് കപ്പലിൽ എത്തിക്കുന്നത്.

കപ്പൽ നങ്കൂരമിടുന്നതിനുള്ള സംവിധാനങ്ങളുമായി വിഴിഞ്ഞം സജ്ജമാണ്. ഇതിന് ആവശ്യമായ ബെർത്ത് നിർമ്മാണവും പുലിമുട്ട് നിർമ്മാണവും പൂർത്തിയായിട്ടുണ്ട്. ക്രെയിന്‍ എത്തിയ ശേഷം ബെർത്തിൽ ഉറപ്പിക്കും. ഈ ക്രെയിനുകള്‍ ഉപയോഗിച്ചായിരിക്കും യാർഡിലെത്തുന്ന കപ്പലുകളിൽ നിന്ന് കണ്ടെയ്നറുകൾ ഇറക്കുകയും കയറ്റുകയും ചെയ്യുക. സംസ്ഥാനവും രാജ്യവും ഉറ്റു നോക്കുന്ന വികസന പദ്ധതിയുടെ ആദ്യ ഘട്ട പൂർത്തീകരണം ആഘോഷമാക്കി മാറ്റാനാണ് കേന്ദ്ര–സംസ്ഥാന സർക്കാരുകളുടെ ശ്രമം.

error: Content is protected !!