വിരമിക്കൽ പ്രഖ്യാപിച്ച് മെസ്സി
ഖത്തറിലെ ഫൈനലിന് ശേഷം ലോകകപ്പ് മത്സരങ്ങളില്‍ നിന്നും വിരമിക്കുമെന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി.
സെമി ഫൈനലില്‍ ക്രൊയേഷ്യക്കെതിരെ പെനാല്‍റ്റിയില്‍ നിന്ന് ഗോള്‍ നേടുകയും ജൂലിയന്‍ അല്‍വാരസ് നേടിയ മറ്റ് രണ്ട് ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്ത ശേഷമാണ് അര്‍ജന്റീന ക്യാപ്റ്റന്‍ ഇക്കാര്യം പറഞ്ഞത്.
അടുത്ത ലോകകപ്പിന് നാല് വർഷം കൂടിയുണ്ട്. അത് സാധ്യമാകുമെന്ന് തോന്നുന്നില്ല. അർജന്റീന ലോകകപ്പ് ഫൈനലിൽ എത്തിയതിൽ ഏറെ സന്തോഷമുണ്ട്’- മെസി പറഞ്ഞു.
ക്രൊയേഷ്യയ്ക്കെതിരായ സെമി ഫൈനലില്‍ ഗോളടിച്ചും അടിപ്പിച്ചും മെസ്സി പുതിയ റെക്കോഡുകള്‍ സൃഷ്ടിച്ചിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ മെസ്സിയുടെ ഗോള്‍ നേട്ടം അഞ്ചായി ഉയര്‍ന്നു. അസിസ്റ്റുകളുടെ എണ്ണം മൂന്നാകുകയും ചെയ്തു. ഈ മത്സരത്തിലൂടെ വളരെ പഴക്കംചെന്ന ഒരു റെക്കോഡില്‍ മെസ്സി മുത്തമിട്ടു. 1966-ന് ശേഷം ഒരു ഫുട്ബോള്‍ ലോകകപ്പിലെ മൂന്ന് വ്യത്യസ്ത മത്സരങ്ങളില്‍ ഗോളും അസിസ്റ്റും നേടുന്ന ആദ്യ താരം എന്ന റെക്കോഡാണ് മെസ്സി സ്വന്തമാക്കിയത്.