പി എസ് പ്രശാന്ത് കോൺഗ്രസ് വിട്ടു
തന്റെ 30 വര്‍ഷം നീണ്ട കോൺഗ്രസ് ജീവിതം അവസാനിപ്പിക്കുന്നതായി പി എസ് പ്രശാന്ത്. അച്ചടക്കം ലംഘിക്കുന്ന ഒരു നടപടിയും തന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും തന്നെ തോൽപ്പിക്കാൻ ശ്രമിച്ച പാലോട് രവിക്കും പാർട്ടി റിവാർഡ് നൽകിയെന്നും പി എസ് പ്രശാന്ത് വ്യക്തമാക്കി.
പാര്‍ട്ടിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. സഹിക്കാനാകാത്ത മാനസിക പീഡനമുണ്ടായി. തിരഞ്ഞെടുപ്പ് വേളയില്‍ വ്യക്തിഹത്യ നടന്നു. 30 വര്‍ഷം നീണ്ടുനിന്ന കോണ്‍ഗ്രസ് ബന്ധം ഹൃദയവേദനയോടെ അവസാനിപ്പിക്കുന്നതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അച്ചടക്ക ലംഘനത്തിന് കാരണമായ ഒരു കാര്യങ്ങളും താന്‍ ചെയ്തിട്ടില്ല. കോണ്‍ഗ്രസിലെ ഇപ്പോഴത്തെ സംഘടാന പ്രശ്‌നങ്ങള്‍ക്ക് കാരണം കെ സി വേണുഗോപാലാണ്. അദ്ദേഹം പാര്‍ട്ടിയില്‍ നിന്ന് പാര്‍ട്ടി തകര്‍ക്കുന്നു. സ്വന്തം ഗ്രൂപ്പുണ്ടാക്കാന്‍ കെ സി വേണുഗോപാല്‍ ശ്രമിക്കുന്നു. എല്ലാവരേയും സ്വന്തം ആളായി കാണാന്‍ കെ സി വേണുഗോപാലിന് കഴിയുന്നില്ല.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലോട് രവി തന്നെ തോല്‍പ്പിക്കാന്‍ ശ്രമിച്ചു. അതിനുള്ള സമ്മാനമാണ് രവിക്ക് ലഭിച്ച ഡി സി സി പ്രസിഡന്റ് സ്ഥാനമെന്നും പ്രശാന്ത് പറഞ്ഞു. പാര്‍ട്ടി അച്ചടക്കം ലംഘിച്ച് പരസ്യ പ്രതികരണം നടത്തിയെന്ന് ചൂണ്ടിക്കാട്ടി പ്രശാന്തിനെ ഇന്നലെ പുറത്താക്കിയതായി കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍ അറിയിച്ചിരുന്നു. അദ്ദേഹം ഇന്ന് രാജിവെക്കുന്ന് നേരത്തെ സൂചന നല്‍കിയ പശ്ചാത്തലത്തിലായിരനുന്നു ഇന്നലത്തെ പെട്ടന്നുള്ള നടപടി.