കാബൂള്‍ വിമാനത്താവളത്തില്‍ വന്‍ ജനക്കൂട്ടം: യു.എസ് സൈന്യം ആകാശത്തേക്ക് വെടിവെച്ചു
അഫ്ഗാനില്‍ താലിബാന്‍ ഭരണം തിരിച്ചുപിടിച്ചതോടെ മുന്‍സര്‍ക്കാര്‍ ഉദ്യോഗസ്ഥരും വിദേശികളും രാജ്യം വിടാന്‍ കാബൂള്‍ വിമാനത്താവളത്തില്‍ തടിച്ചുകൂടി. നിര്‍ത്തിയിട്ട വിമാനങ്ങളില്‍ കയറാന്‍ ആയിരക്കണക്കിന് പേര്‍ തിക്കുംതിരക്കും കൂട്ടുന്ന ദൃശ്യങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.
ജനങ്ങളെ പിരിച്ചുവിടന്‍ യു.എസ് സൈന്യം ആകാശത്തേക്ക് വെടിവെച്ചു. അഫ്ഗാനില്‍ താലിബാന്‍ നിയന്ത്രണത്തിലല്ലാത്ത ഏക കേന്ദ്രമാണ് കാബൂള്‍ വിമാനത്താവളം. ഇതിന്‍റെ നിയന്ത്രണം അമേരിക്ക ഏറ്റെടുത്തിട്ടുണ്ട്. രാജ്യത്തിന് പുറത്തേക്ക് കടക്കാനുള്ള ഏകമാര്‍ഗവും ഇതുതന്നെ.
This is, perhaps, one of the saddest images I've seen from #Afghanistan. A people who are desperate and abandoned. No aid agencies, no UN, no government. Nothing. pic.twitter.com/LCeDEOR3lR
— Nicola Careem (@NicolaCareem) August 16, 2021
സംഘർഷത്തെ തുടർന്ന് വിമാനത്താവളത്തിൽ നിന്നുള്ള എല്ലാ സർവ്വീസുകളും നിർത്തിവച്ചു. സംഭവത്തിൽ നിരവധി പേർക്ക് പരിക്കേറ്റതായും അന്താരാഷ്‌ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. കാബൂൾ നഗരം താലിബാൻ പിടിച്ചെടുത്തതോടെ രാജ്യത്തുനിന്നും രക്ഷപ്പെടുത്തതിനായി ആളുകൾ കൂട്ടമായെത്തിയതാണ് സംഘർഷത്തിനിടയാക്കിയത്.
അഫ്ഗാനിസ്ഥാനിലെ അമേരിക്കൻ സഖ്യസൈന്യത്തെ സഹായിച്ചിരുന്നവരും മറ്റ് രാജ്യങ്ങളുടെ പ്രത്യേക വിസയുള്ളവരുമാണ് പുറത്ത് കടക്കാൻ എത്തിയത്. താലിബാൻ തങ്ങൾക്കെതിരെ പ്രതികാര നടപടിയെടുക്കുമെന്ന ആശങ്കയിൽ വിമാനത്താവളത്തിലേക്ക് ആയിരങ്ങൾ കുതിച്ചെത്തുകയായിരുന്നു.
തിക്കും തിരക്കും നിയന്ത്രിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെയ്‌ക്കുകയായിരുന്നു. തുടർന്ന് വിമാനത്താവളം അടച്ചിട്ട് മുഴുവൻ സർവ്വീസുകളും നിർത്തിവെച്ചു. എന്നാൽ വ്യോമയാന ഗതാഗത നിയന്ത്രണം അമേരിക്ക ഏറ്റെടുത്തിട്ടുണ്ട്. കാനഡയും അമേരിക്കയും ഹെലികോപ്ടർ മാർഗമാണ് എംബസ്സി ഉദ്യോഗസ്ഥരെ ഒഴിപ്പിച്ചത്.