വാളയാര്‍ കേസ്: സിബിഐ അന്വേഷണം ഉടന്‍ ആരംഭിക്കണമെന്ന് ഹൈക്കോടതി

വാളയാര്‍ കേസിലെ രേഖകള്‍ പത്തുദിവസത്തിനകം സി.ബി.ഐക്ക് കൈമാറാന്‍ സംസ്ഥാന സര്‍ക്കാരിന് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അന്വേഷണം എത്രയും പെട്ടെന്ന് ഏറ്റെടുക്കാന്‍ സി.ബി.ഐയ്ക്കും ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.

അന്വേഷണത്തിന് സര്‍ക്കാര്‍ എല്ലാ സഹായവും നല്‍കണമെന്നും കോടതി വ്യക്തമാക്കി. കേസ് സിബിഐ‌യ്‌ക്ക് വിട്ടുകൊണ്ട് മുന്‍പുതന്നെ സര്‍ക്കാര്‍ വിജ്ഞാപനം വന്നിരുന്നു. എന്നാല്‍ ഇതിലെ ചില കാര്യങ്ങളില്‍ അവ്യക്തത കാരണം സിബിഐ ഇതുവരെ കേസ് ഏ‌റ്റെടുത്തില്ല.

അവ്യക്തതകള്‍ പരിഹരിക്കണമെന്നും അടിയന്തരമായി കേസ് ഏ‌റ്റെടുത്ത് അന്വേഷിക്കണമെന്നും കേസ് പരിഗണിച്ച ജസ്‌റ്റിസ് വി.ജി അരുണ്‍ ആവശ്യപ്പെട്ടു. കേസന്വേഷിച്ച പൊലീസിന് നിരവധി വീഴ്‌ചകള്‍ സംഭവിച്ചു. ഈ സാഹചര്യത്തില്‍ സിബിഐ അന്വേഷണം ഉചിതമാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.

അതേസമയം ചില ഫയലുകള്‍ കഴിഞ്ഞ ദിവസമാണ് ലഭിച്ചതെന്ന് കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. സംസ്ഥാന സ‌ര്‍ക്കാരിനോട് മതിയായ എല്ലാ രേഖയും പത്ത് ദിവസത്തിനകം നല്‍കാന്‍ ജസ്‌റ്റിസ് വി.ജി അരുണ്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. സര്‍‌ക്കാര്‍ ഉത്തരവിലെ അപാകതകള്‍ ചൂണ്ടിക്കാട്ടി കുട്ടികളുടെ അമ്മ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി പ്രസ്‌താവിച്ചത്.

error: Content is protected !!