ആരും ഭീഷണിപ്പെടുത്തിയിട്ടില്ല: ബി.ജെ.പിയില്‍ ചേരുകയാണെന്ന്‍ മഞ്ചേശ്വരത്തെ സ്ഥാനാര്‍ഥി കെ.സുന്ദര

തന്നെ ആരും ഭീഷണിപ്പെടുത്തിയിട്ടില്ലെന്ന് കാണാതായ മഞ്ചേശ്വരത്തെ ബി.എസ്.പി സ്ഥാനാര്‍ഥി കെ. സുന്ദര. ഇദ്ദേഹം ഇന്ന് നാമനിര്‍ദേശ പത്രിക പിന്‍വലിക്കുമെന്ന് ബി.ജെ.പി നേതൃത്വം അറിയിച്ചു.

ബി.ജെ.പിയില്‍ ചേരുകയാണെന്നും ശബരിമല ഉള്‍പ്പെടെയുളള വിശ്വാസ വിഷയങ്ങള്‍ കൊണ്ടാണ് ബിജെപിയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നും സുന്ദര പറഞ്ഞു.

2016ല്‍ മഞ്ചേശ്വരത്ത് കെ.സുന്ദര സ്വതന്ത്ര സ്ഥാനാര്‍ഥിയായി മല്‍സരിച്ച്‌ 467 വോട്ടുകള്‍ നേടിയിരുന്നു. അന്ന് ഇന്നത്തെ ബി.ജെ.പി. സംസ്ഥാന അധ്യക്ഷനായ കെ.സുരേന്ദ്രന്‍ വെറും 89 വോട്ടിനാണ് പരാജയപ്പെട്ടത്. ഇത്തവണ ബി.എസ്.പി. സ്ഥാനാര്‍ഥിയായാണ് സുന്ദര പത്രിക നല്‍കിയത്.

സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ സുന്ദരയെ ഭീഷണിപ്പെടുത്തിയതായി ബിഎസ്പി ജില്ലാക്കമ്മിറ്റി ബദിയെടുക്ക പൊലീസിന് പരാതി നല്‍കിയിരുന്നു. എന്നാല്‍ തനിക്ക് ഭീഷണികള്‍ ഇല്ലെന്നും ഇന്ന് പത്രിക പിന്‍വലിക്കുമെന്നും ബിജെപിയില്‍ ചേരുകയാണെന്നും സുന്ദര പറയുന്നു.

ഇന്ന് രാവിലെ പതിനൊന്ന് മുതല്‍ മൂന്ന് മണി വരെയാണ് പത്രിക പിന്‍വലിക്കാനുളള സമയം. സുന്ദരയോടൊപ്പം ബി ജെ പി നേതാക്കള്‍ നില്‍ക്കുന്ന ചിത്രം ബി ജെ പി മീഡിയ വാട്സാപ് ഗ്രൂപ്പിലൂടെ പുറത്തു വിട്ടിട്ടുണ്ട്. 2016ലെ തിരഞ്ഞെടുപ്പില്‍ കെ സുന്ദര നേടിയ 467 വോട്ടുകള്‍ എന്‍ ഡി എ സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രന്‍ 89 വോട്ടിനു പരാജയപ്പെടാന്‍ കാരണമായിരുന്നു.

error: Content is protected !!