തനിക്ക് സീറ്റ് നിഷേധിച്ചത് സി.പി.എം-ബി.ജെ.പി ധാരണ മൂലം: ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ബാലശങ്കര്‍
ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനെതിരെ രൂക്ഷ വിമർശനവുമായി ആര്‍.എസ്.എസ് സൈദ്ധാന്തികന്‍ ആർ ബാലശങ്കർ. ചെങ്ങന്നൂരില്‍ പരിഗണിച്ചിരുന്ന തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ സിപിമ്മും ബിജെപിയും തമ്മിലുള്ള ധാരണയാണെന്നും അദ്ദേഹം തുറന്നടിച്ചു. കേരളത്തിലെ നേതാക്കൾക്ക് മാഫിയ സ്വഭാവമാണുള്ളതെന്നും ബാലശങ്കര്‍ വിമര്‍ശിച്ചു.
വിവിധ മത സംഘടനകളും സാമുദായിക സംഘടനകളും ഒരു പോലെ മണ്ഡലത്തില്‍ തന്‍റെ സ്ഥാനാര്‍ഥിത്വത്തെ പിന്തുണച്ചിരുന്നു. എന്നിട്ടും തനിക്ക് സീറ്റ് നിഷേധിച്ചത് ബി.ജെ.പിയും സിപിഎമ്മും തമ്മിലുള്ള ധാരണ മൂലമാണെന്നായിരുന്നു ബാലശങ്കറിന്‍റെ ആരോപണം. നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരിലും ആറന്മുളയിലും തോറ്റുകൊടുത്ത് സി.പി.എമ്മിന്‍റെ വിജയം ഉറപ്പാക്കുകയും, പകരം കോന്നിയിൽ വിജയിക്കുകയും ചെയ്യുക എന്നതാകാം ധാരണ എന്നായിരുന്നു ബാലശങ്കറിന്‍റെ പ്രതികരണം.
ആർ.എസ്.എസ് മുഖപത്രമായ ഓർഗനൈസറിന്‍റെ മുൻ പത്രാധിപർ കൂടിയായ ബാലശങ്കറിനെ ചെങ്ങന്നൂരില്‍ ബി.ജെ.പി. സ്ഥാനാര്‍ത്ഥിയാക്കുമെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ സൂചനകള്‍ വന്നിരുന്നത്. എന്നാല്‍ സ്ഥാനാര്‍ഥി പ്രഖ്യാപനം വന്നപ്പോള്‍ അപ്രതീക്ഷിതമായി ബി.ജെ.പി ജില്ലാ പ്രസിഡന്റ് എം.വി.ഗോപകുമാറിനെയാണ് മണ്ഡലത്തില്‍ സ്ഥാനാര്‍ഥിയായി പരിഗണിച്ചത്.