സര്‍വേ ഫലങ്ങള്‍ ആദ്യ അഭിപ്രായങ്ങള്‍ മാത്രം: അലംഭാവം പാടില്ലെന്ന് മുഖ്യമന്ത്രി

സര്‍വേ റിപ്പോര്‍ട്ടുകള്‍ കണ്ട് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍അലംഭാവം അരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തെരഞ്ഞെടുപ്പ് സര്‍വേകള്‍ ആദ്യ അഭിപ്രായങ്ങള്‍ മാത്രമാണ്. സര്‍വേഫലം കണ്ട് അലംഭാവം കാണിക്കരുതെന്നും ഇടത് പ്രവര്‍ത്തകരോടായി മുഖ്യമന്ത്രി ഓര്‍മ്മപ്പെടുത്തി. ജനങ്ങള്‍ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നത് അനുഭവത്തെ അടിസ്ഥാനമാക്കിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സര്‍ക്കാരിന്‍റെ ജനസമ്മതിയെ നേരിടാന്‍ പ്രതിപക്ഷം നുണക്കഥകള്‍ മെനയുകയാണെന്ന് മുഖ്യമന്ത്രി ആരോപിച്ചു. മാധ്യമങ്ങള്‍ യുഡിഎഫ് ഘടകകക്ഷികളെ പോലെ പ്രവര്‍ത്തിക്കുന്നു. പിഎസ്‌സി നിയമനം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പ്രതിപക്ഷവും ബിജെപിയും നുണകഥകളാണ് പ്രചരിപ്പിക്കുന്നതെന്നും വസ്തുതകള്‍ പരിശോധിക്കാതെയാണ് പല വ്യാജ വാര്‍ത്തകളും പ്രചരിപ്പിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ആരോപണങ്ങള്‍ തെറ്റെന്ന് കണ്ടാല്‍ ജാള്യം മറക്കാനായി മുടന്തന്‍ ന്യായങ്ങള്‍ പറയുന്നു. വില കുറഞ്ഞ ചെപ്പടിവിദ്യ കൊണ്ട് ജനഹിതം അട്ടിമറിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സംസ്ഥാനം വലിയ പ്രതിസന്ധികളെയാണ് നേരിട്ടത്, ഇതെല്ലാം ഉണ്ടായിട്ടും ജനങ്ങള്‍ ആഗ്രഹിച്ച വികസനം നടത്താന്‍ സാധിച്ചു. പ്രകടന പത്രികയിലെ ഭൂരിപക്ഷം കാര്യങ്ങളും നടപ്പിലാക്കി. ഇതൊക്കെ മറച്ചുവെക്കാന്‍ നുണകഥകള്‍ പ്രചരിക്കുന്നു. എല്‍ഡിഎഫ് പ്രകടന പത്രിക മുന്‍നിര്‍ത്തിയാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നത്. യുഡിഎഫ് കുറുക്കുവഴികളിലൂടെയാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

error: Content is protected !!