നിർത്തിവച്ച കോവിഡ് വാക്സിൻ പരീക്ഷണം പുനരാരംഭിച്ചു
അജ്ഞാതരോഗത്തെ തുടർന്നു നിർത്തിവച്ച കോവിഡ് വാക്സിൻ പരീക്ഷണം പുനരാരംഭിച്ചു. ഓക്സ്ഫഡ് സർവകലാശാലയും അസ്ട്രസെനേക്കയും ചേർന്നു വികസിപ്പിച്ച കോവിഡ് വാക്സിന്റെ പരീക്ഷണമാണ് പുനരാരംഭിച്ചത്.യുകെയിൽ വാക്സിൻ കുത്തിവച്ചയാൾക്ക് അജ്ഞാതരോഗം ബാധിച്ചതിനെത്തുടർന്നാണ് പരീക്ഷണം നിർത്തിവച്ചത്.
മെഡിസിൻസ് ഹെൽത്ത് റെഗുലേറ്ററി അതോറിറ്റി (എംഎച്ച്ആർഎ) ഇത് സുരക്ഷിതമാണെന്ന് സ്ഥിരീകരിച്ചതിനെ തുടർന്ന് പരീക്ഷണം യുകെയിൽ പുനരാരംഭിച്ചതെന്ന് ഓക്സ്ഫഡ് സര്‍വകലാശാല പ്രസ്താവനയില്‍ അറിയിച്ചു.
പരീക്ഷണം നിർത്തിവച്ചത് സാധാരണ നടപടിക്രമമാണെന്ന് അസ്ട്രസെനേക്ക അധികൃതർ നേരത്തെ അറിയിച്ചിരുന്നു. ഓക്സ്ഫഡ് വാക്സിന്റെ ഒന്നും രണ്ടും ഘട്ട പരീക്ഷണങ്ങൾ വിജയമായിരുന്നു. തുടർന്നാണു വാക്സിന്റെ മൂന്നാം ഘട്ട പരീക്ഷണത്തിലേക്കു കടന്നത്. യുഎസ്, യുകെ, ബ്രസീൽ, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിലായി 30,000 പേരാണു മൂന്നാംഘട്ടപരിശോധനയിൽ പങ്കെടുത്തത്.
ഇന്ത്യയില്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഓക്സ്ഫഡ് സര്‍വകലാശാല ഉത്പാദിപ്പിക്കുന്ന വാക്സിന്റെ പരീക്ഷണം നടത്തുന്നത്. യുകെയില്‍ വാക്സിന്റെ പരീക്ഷണം നിര്‍ത്തിവച്ചതിനെ തുടര്‍ന്ന് ഇന്ത്യയിലെ പരീക്ഷണങ്ങളും നിര്‍ത്തിവച്ചതായി സിറം ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചിരുന്നു.