നടൻ അനിൽ മുരളി അന്തരിച്ചു
നടൻ അനില്‍ മുരളി അന്തരിച്ചു. 56 വയസായിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഈ മാസം 22നാണ് അനിലിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇരുനൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
1993ല്‍ പുറത്തിറങ്ങിയ കന്യാകുമാരിയില്‍ ഒരു കവിത എന്ന ചിത്രത്തിലൂടെയാണ് അനില്‍ സിനിമയിലെത്തുന്നത്. വാൽക്കണ്ണാടി , ദൈവത്തിന്‍റെ വികൃതികൾ , ആമേന്‍, ബാബ കല്യാണി, പുത്തൻ പണം , നസ്രാണി, പുതിയ മുഖം, സിറ്റി ഓഫ് ഗോഡ്, മാണിക്യക്കല്ല്, ഡബിൾ ബാരൽ , വെള്ളരിപ്രാവിന്‍റെ ചങ്ങാതി, കലക്ടര്‍, അസുരവിത്ത്, കര്‍മ്മയോദ്ധാ, തുടങ്ങിയവയാണ് പ്രധാന ചിത്രങ്ങള്‍. ഫോറന്‍സിക് ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. മലയാളത്തിന് പുറമെ തമിഴ്,തെലുങ്ക് ചിത്രങ്ങളില്‍ അനില്‍ അഭിനയിച്ചിട്ടുണ്ട്. സുമയാണ് ഭാര്യ, മക്കള്‍-ആദിത്യ, അരുന്ധതി.
മൃതദേഹം കോവിഡ് പ്രോട്ടോകോൾ പാലിച്ച് വൈകിട്ട് 3 മുതൽ 5 വരെ ആസ്റ്റർ മെഡിസിറ്റിയിൽ പൊതുദർശനത്തിനു വെച്ച ശേഷം തീരുവനന്തപുരത്തേക്ക് കൊണ്ടുപോകും.
അനില്‍ മുരളിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി അനുശോചിച്ചു
ചലച്ചിത്ര താരം അനില്‍ മുരളിയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചിച്ചു. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 200 ഓളം സിനിമകളില്‍ വില്ലനായും സ്വഭാവ നടനായും തിളങ്ങാൻ അനിലിന് സാധിച്ചു. അദ്ദേഹത്തിന്റെ പരുക്കൻ വേഷങ്ങൾ ശ്രദ്ധേയമായിരുന്നുവെന്ന് മുഖമന്ത്രി അനുസ്മരിച്ചു.