എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷയിൽ മാറ്റമില്ല
തിരുവനന്തപുരം: എസ്എസ്എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നേരത്തെ നിശ്ചയിച്ച തീയതികളിൽ തന്നെ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈമാസം 26 മുതൽ 30 വരെ മുൻ നിശ്ചയപ്രകാരം പരീക്ഷകൾ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു. കൃത്യമായ സമാൂഹിക അകലം പാലിച്ചും കോവിഡ് പ്രതിരോധ മാർഗനിർദേശങ്ങൾ അനുസരിച്ചുമായിരിക്കും പരീക്ഷകൾ നടത്തുക.
പരീക്ഷകൾ മാറ്റിവച്ചതായി ഇന്ന് വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു. വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് വിളിച്ച ഉന്നതതലയോഗത്തിലാണ് പരീക്ഷ മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. ജൂണിൽ പരീക്ഷ നടത്തുമെന്നായിരുന്നു അറിയിപ്പ്.
എന്നാൽ ഇതിന് വിരുദ്ധമായാണ് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പരീക്ഷ നടത്തുമെന്ന് അറിയിച്ചത്. നേരത്തെ നിശ്ചയിച്ച ടൈംടേബിൾ പ്രകാരമാണ് പരീക്ഷ നടത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാർഥികൾക്ക് സ്കൂളുകളിലെ ബസുകൾ ഉൾപ്പെടെ ഉപയോഗിച്ച് ആവശ്യമായ ഗതാഗത സൗകര്യം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.