കേരളത്തിൽ രോഗികളുടെ എണ്ണം വർധിക്കുന്നത് വരാനിരിക്കുന്ന വിപത്തിന്റെ സൂചനയാണെന്നു മുഖ്യമന്ത്രി
തിരുവനന്തപുരം: കേരളത്തിൽ രോഗികളുടെ എണ്ണം വർധിക്കുന്നത് വരാനിരിക്കുന്ന വിപത്തിന്റെ സൂചനയാണെന്നു മുഖ്യമന്ത്രി. പ്രതിദിന വാർത്താസമ്മേളനത്തിലാണ് പിണറായി വിജയൻ ഈ ആശങ്ക പ്രകടിപ്പിച്ചത്.
കഴിഞ്ഞ കുറച്ച് നാളുകളായി കോവിഡ് ബാധിക്കുന്ന പുതിയ കേസുകളുടെ എണ്ണം ഒറ്റ അക്കത്തിലാണ് രേഖപ്പെടുത്തിയിരുന്നത്. എന്നാൽ ഇന്നലെ അത് പത്തായി. ഇന്ന് ഇരുപത്താറിലേക്ക് എത്തി. ഈ പ്രതിസന്ധി മറികടക്കണം. സർക്കാരും ജനങ്ങളും ഒന്നായിനിന്നു തന്നെ പ്രതിസന്ധിയെ മറികടക്കാനാകുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വ്യാഴാഴ്ച മാത്രം 26 പേർക്കാണ് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം മൂന്ന് പേർക്ക് രോഗം ഭേദമായെന്നും മുഖ്യമന്ത്രി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ പത്ത് പേർ കാസർഗോഡ് ജില്ലക്കാരാണ്. മലപ്പുറം ജില്ലയിൽ അഞ്ച് പേർക്കും പാലക്കാട് വയനാട് ജില്ലകളിൽ മൂന്ന് പേർക്ക് വീതവും രോഗം സ്ഥിരീകരിച്ചപ്പോൾ കണ്ണൂരിൽ രണ്ട് പേർക്കും പത്തനംതിട്ട, ഇടുക്കി, കോഴിക്കോട് എന്നിവിടങ്ങളിൽ ഓരോരുത്തർക്കു രോഗം സ്ഥിരീകരിച്ചു.