സീ ന്യൂസിലെ 28 ജീവനക്കാര്‍ക്ക് കൊവിഡ്: ന്യൂസ് റൂമും സ്റ്റുഡിയോയും അടച്ചുപൂട്ടി

ന്യൂഡല്‍ഹി: 28 തൊഴിലാളികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് ന്യൂസ് റൂമും സ്റ്റുഡിയോകളും അടച്ചുപൂട്ടി പ്രമുഖ ഹിന്ദി ചാനലായ സീ ന്യൂസ്. രോഗലക്ഷണങ്ങള്‍ ഇല്ലതിരുന്ന തൊഴിലാളികള്‍ക്കാണ് രോഗം സ്ഥിരീകരിച്ചത് എന്നാണ് വിവരം. സീന്യൂസ് എഡിറ്റര്‍ ഇന്‍ ചീഫ് സുധിര്‍ ചൗധരി വാര്‍ത്താക്കുറിപ്പിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളും കൊവിഡ് പ്രോട്ടോക്കോളും പലിച്ചാണ് സീന്യൂസ് പ്രവര്‍ത്തിക്കുന്നതെന്നും മറ്റ് തൊഴിലാളികള്‍ക്കും പരിശോധന നടത്തുമെന്നും കമ്പനി അറിയിച്ചു. 2500 തൊഴിലാളികളാണ് സീ മീഡിയാ കോര്‍പറേഷന്‍ ലിമിറ്റഡിന് കീഴില്‍ ജോലി ചെയ്യുന്നത്. രോഗം സ്ഥിരീകരിച്ചതില്‍ ഭൂരിഭാഗവും ലക്ഷണങ്ങളില്ലാത്തവരും അസ്വസ്ഥതകള്‍ നേരിടാത്തവരുമായിരുന്നു. രോഗനിര്‍ണയവും അനുകൂലമായ ഇടപെടലും പെട്ടെന്ന് നടത്തിയതുകൊണ്ടാണ് വ്യാപനം കുറയ്ക്കാന്‍ കഴിഞ്ഞതെന്നും സുധിര്‍ ചൗധരി വ്യക്തമാക്കി.

ആഗോള മഹാമാരി വ്യക്തിപരമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഒരു തൊഴിലാളിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഒരു ഉത്തരവാദിത്വപ്പെട്ട സ്ഥാപനം എന്ന നിലയ്ക്ക് രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ എല്ലാ തൊഴിലാളികളുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം വന്നപ്പോഴാണ് 28 പേര്‍ക്ക് രോഗം ബാധിച്ചെന്ന് വ്യക്തമായതെന്നായിരുന്നു സുധീര്‍ ചൗധരിയുടെ വാര്‍ത്താകുറിപ്പ്.

error: Content is protected !!