കൊറോണ വൈറസ്: വുഹാനില്‍ നിന്ന് 324 പേരുമായി വിമാനമെത്തി, 42 മലയാളികൾ
ന്യൂഡല്‍ഹി: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ചൈനയിലെ വുഹാനില്‍ നിന്നും ഇന്ത്യാക്കാരേയും വഹിച്ചുകൊണ്ടുള്ള വിമാനം ന്യൂല്‍ഹിയില്‍ തിരിച്ചെത്തി. 324 പേരാണ് വിമാനത്തിലുള്ളത്. ഇതില്‍ 42 പേര് മലയാളികളാണ്.
234 പുരുഷന്മാരും 30 സ്ത്രീകളുമടങ്ങുന്ന സംഘം രാവിലെ 7.26ഓടെയാണ് ഡല്‍ഹിയിലെത്തിയത്. ഇതില്‍ 211 വിദ്യാര്‍ഥികളും മൂന്ന് കുട്ടികളും എട്ട് കുടുംബാംഗങ്ങളും ഉള്‍പ്പെടുന്നു. ആന്ധ്രപ്രദേശില്‍ നിന്നുള്ളവരാണ് സംഘത്തില്‍ ഏറ്റവും കൂടുതലുള്ളത്. ഇവര്‍ 56 പേരുണ്ട്. തമിഴ്നാട്ടില്‍ നിന്നുള്ള 53 പേരും സംഘത്തിലുണ്ട്.
ഇവരെ ഡല്‍ഹിക്കടുത്ത് ഹരിയാനയിലെ മനേസറില്‍ കരസേനയുടെ പ്രത്യേക ക്യാമ്പിലേക്ക് മാറ്റും. 14 ദിവസം വരെ ഇവരെ നിരീക്ഷിക്കും. മനേസറിലെ ക്യാമ്പില്‍ കഴിയുന്നതിനിടയ്ക്ക് രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവരെ കന്റോണ്‍മെന്റിലെ ആര്‍മി ബേസ് ആശുപത്രിയിലേക്കു മാറ്റും. പിന്നീട് രണ്ടു തവണ സാമ്പിള്‍ പരിശോധനയില്‍ നെഗറ്റീവ് ഫലം കണ്ടെത്തിയാല്‍ മാത്രമേ ഇവരെ ആശുപത്രി വിടാന്‍ അനുവദിക്കൂ.
ക്യാമ്പില്‍ കഴിയുന്നവരെല്ലാം തന്നെ മൂന്നു പാളികളുള്ള മാസ്ക് ധരിക്കണം. ഇവര്‍ക്ക് പ്രതിദിന വൈദ്യപരിശോധന ഉണ്ടായിരിക്കും. 14 ദിവസത്തിനുശേഷം രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെ പ്രകടിപ്പിച്ചില്ല എങ്കില്‍ ഇവരെ സ്വന്തം വീടുകളിലേക്ക് വിടും. വീടുകളില്‍ എത്തിയാലും അതതു സംസ്ഥാനങ്ങളില്‍ ജില്ലാ ആരോഗ്യ കേന്ദ്രങ്ങളുടെ നിരീക്ഷണത്തിലായിരിക്കും ഇവര്‍.