യു.എ.പിഎ കേസ്: കേന്ദ്ര സർക്കാർ സ്വമേധയാ കേസെടുക്കുകയായിരുന്നുവെന്ന് മുഖ്യമന്ത്രി
പന്തീരങ്കാവ് യു.എ.പിഎ കേസ് വീണ്ടും നിയമസഭയില്‍. കേരള പൊലീസ് യു.എ.പി.എ ചുമത്തിയത് കൊണ്ടാണ് എന്‍.ഐ.എ കേസെടുത്തതെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയ പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ പറഞ്ഞു. യു.എ.പി.എ ചുമത്തിയത് എന്ത് അടിസ്ഥാനത്തിലാണെന്നും മുനീര്‍ ചോദിച്ചു.
സംശയാസ്പദ സാഹചര്യത്തിലാണ് ഇരുവരേയും പോലിസ് പിടികൂടിയതെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറിന്റെ അടിയന്തരപ്രമേയ നോട്ടീസിനാണ് മുഖ്യമന്ത്രിയുടെ മറുപടി.
വിദ്യാര്‍ഥികളെ പോലിസ് അകാരണമായി തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. പോലിസ് നിയമവിരുദ്ധമായ നീക്കങ്ങള്‍ നടത്തിയാണ് അലനെയും താഹയെയും അറസ്റ്റ് ചെയ്തെന്നും സിപിഎം കുടുംബങ്ങളില്‍ നിന്ന് വരുന്ന ഈ വിദ്യാര്‍ഥികളുടെ ഭാവി ഇല്ലാതാക്കാനാണ് ഇടതുപക്ഷ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും മുനീര്‍ വിമര്‍ശിച്ചു.
കേന്ദ്ര സര്‍ക്കാരിന് കേസ് വിട്ടുകൊടുത്തുവെന്ന പരാമര്‍ശം തെറ്റാണെന്നും ഏത് മക്കള്‍ കേസില്‍ പെട്ടാലും മാതാപിതാക്കള്‍ക്ക് ആശങ്കയുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അലനും താഹക്കും ഒപ്പമുണ്ടായിരുന്ന ഉസ്മാന് പല യുഎപിഎ കേസുകളിലും പ്രതിയാണ്. ഇരുവരും അഞ്ചു വര്‍ഷമായി നിരീക്ഷണത്തിലായിരുന്നു. അറസ്റ്റിലായവര്‍ക്കെതിരേ ഏതു വകുപ്പാണ് ചുമത്തേണ്ടതെന്ന് തീരുമാനിക്കുന്നത് സര്‍ക്കാരല്ല, പോലിസാണ്. കേസിന്റെ അന്വേഷണം എന്‍ഐഎയ്ക്ക് കൈമാറിയതും സംസ്ഥാന സര്‍ക്കാരല്ല. കേന്ദ്രം സ്വമേധയാ കേസ് ഏറ്റെടുക്കുവായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. വേണ്ടത്ര ഹാജര്‍ നിലയില്ലാത്തതിനാലാണ് അലനെ കോളജില്‍നിന്ന് നിന്നും പുറത്താക്കിയതെന്നും മുഖ്യമന്ത്രിയുടെ വിശദീകരിച്ചു.
ആരെ കേസില്‍ പെടുത്തണം ആരെ ഒഴിവാക്കണമെന്ന് ഈ സര്‍ക്കാര്‍ തീരുമാനിക്കാറില്ല. കത്തും കൊണ്ട് അമിത്ഷായുടെ മുന്നില്‍ പോകണമെന്നാണോ പ്രതിപക്ഷം പറയുന്നതെന്നും ദേഷ്യത്തോടെ പിണറായി ചോദിച്ചു. യുഡിഎഫിന്‍റെ കാലത്ത് 123 യുഎപിഎ കേസുകള്‍ എടുത്തിട്ടുണ്ട്. അന്ന് എന്‍ഐഎ ഏറ്റെടുത്തത് 9 കേസുകളാണ്. അമിത്ഷായുടെ മുന്നില്‍ കത്തും കൊണ്ട് പോകണമെന്ന് ഇപ്പോള്‍ പറയുന്നവര്‍ അന്ന് ഏതെങ്കിലും കേസിന് വേണ്ടി കേന്ദ്രത്തെ സമീപിച്ചിരുന്നോയെന്നും പിണറായി ചോദിച്ചു.
തെറ്റിനെ മഹത്വവത്ക്കരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വിമര്‍ശിച്ചു. അടിയന്തര പ്രമേയത്തിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്നിറങ്ങിപ്പോയി.