കാസർഗോട്ടെ അധ്യാപികയുടെ മരണം കൊലപാതകം: സഹ അധ്യാപകൻ അറസ്റ്റിൽ
മഞ്ചേശ്വരം മിയാപ്പദവ് വിദ്യാവര്‍ധക ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ അധ്യാപിക ബി.കെ. രൂപശ്രീ (42)യുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ഇതേ സ്കൂളിലെ അധ്യാപകനായ വെങ്കിട്ടരമണ കാരന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നേരത്തേ സംഭവവുമായി ബന്ധപ്പെട്ട് വെങ്കിട്ടരമണയെ രണ്ടുതവണ പോലീസ് ചോദ്യംചെയ്തിരുന്നു.
സംഭവ ദിവസം നേരത്തേ സ്കൂളില്‍ നിന്നിറങ്ങിയ രൂപശ്രീ ഒരു വിവാഹച്ചടങ്ങിലും മകളുടെ സ്കൂളിലും പോയതിനുശേഷം മടങ്ങുന്ന വഴിയില്‍വച്ച് വെങ്കിട്ടരമണ കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നുവെന്നാണ് സൂചന. രൂപശ്രീയുടെ സ്കൂട്ടര്‍ വഴിയില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയിരുന്നു. ഇരുവരും തമ്മിലുള്ള സംഭാഷണത്തിനും ചില തര്‍ക്കങ്ങള്‍ക്കുമൊടുവില്‍ രൂപശ്രീയെ ബക്കറ്റിലെ വെള്ളത്തില്‍ മുക്കി ക്രൂരമായി കൊല്ലുകയും പിന്നീട് മൃതദേഹം കടലില്‍ തള്ളുകയും ചെയ്തതായാണ് പോലീസ് നല്കുന്ന പ്രാഥമിക വിവരം.
നേരത്തേ രൂപശ്രീയുമായി സഹപ്രവര്ത്തകരെന്നതില് കവിഞ്ഞുള്ള അടുപ്പം പുലര്‍ത്തുകയും ചില സാമ്പത്തിക ഇടപാടുകള്‍ നടത്തുകയും ചെയ്തതിന്റെ പേരില്‍ അധ്യാപകന് ആരോപണവിധേയനായിരുന്നു. അധ്യാപകന് വലിയ തുകയുടെ ബാങ്ക് വായ്പ ഉണ്ടായിരുന്നതായും അതില്‍ രൂപശ്രീ ജാമ്യം നിന്നിരുന്നതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്.
അധ്യാപികയുടെ സ്കൂട്ടര്‍ നിര്‍ത്തിയിട്ട സ്ഥലത്തുനിന്ന് കടല്‍ത്തീരത്തേക്ക് അഞ്ച് കിലോമീറ്ററോളം ദൂരമുണ്ടെന്നുള്ള വസ്തുതയാണ് അന്വേഷണ സംഘത്തിന് പിടിവള്ളിയായത്. ഈ ദൂരം ഓട്ടോറിക്ഷയിലോ ബസിലോ കയറി പോയതിന് തെളിവൊന്നും ലഭിച്ചിരുന്നില്ല. സ്കൂട്ടറില്‍ ആവശ്യത്തിന് പെട്രോള്‍ ഉണ്ടായിരുന്നതുമാണ്. മറ്റാരുടെയെങ്കിലും കാറില്‍ അധ്യാപിക കയറിപ്പോവുകയോ ബലമായി കയറ്റിക്കൊണ്ടുപോവുകയോ ചെയ്തതാണെന്ന സൂചനയാണ് ഇതില്‍ നിന്ന് ലഭിച്ചത്.
അധ്യാപികയുടെ ഹാന്‍ഡ് ബാഗ് വ്യാഴാഴ്ച മഞ്ചേശ്വരം കണ്വതീര്‍ഥ കടപ്പുറത്തുനിന്ന് മത്സ്യത്തൊഴിലാളികള്‍ കണ്ടെത്തി പോലീസിന് കൈമാറിയിരുന്നു. ഇതിനകത്തുള്ള കടലാസുകള്‍ നനഞ്ഞുകുതിര്‍ന്ന നിലയിലാണ്. രൂപശ്രീ ഉപയോഗിച്ചിരുന്ന രണ്ട് മൊബൈലുകളില്‍ ഒന്ന് വീട്ടില്‍നിന്നുതന്നെ കണ്ടെത്തിയിരുന്നു. രണ്ടാമത്തെ മൊബൈല്‍ മൃതദേഹം തള്ളുന്നതിനുമുമ്പ് പ്രതി കൈവശപ്പെടുത്തിയിരിക്കാനുള്ള സാധ്യത അന്വേഷിക്കുന്നുണ്ട്.
അധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം ജനകീയ പൗരവേദിയുടെയും സിപിഐയുടെയും നേതൃത്വത്തില്‍ മിയാപദവ് സ്കൂളിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു.
രൂപശ്രീയുടെ ഭര്‍ത്താവ് ചന്ദ്രശേഖരന് പ്രാദേശിക സിപിഐ നേതാവും സഹകരണ ബാങ്ക് ജീവനക്കാരനുമാണ്. അധ്യാപികയുടെ മരണവുമായി ബന്ധപ്പെട്ട് സംസ്ഥാന വനിതാ കമ്മീഷനും പോലീസിന്റെ റിപ്പോര്‍ട്ട് തേടിയിരുന്നു.