ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും: പൊതുബജറ്റ് നാളെ

ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തോടെ പാര്‍ലമെന്‍റിന്‍റെ ബജറ്റ് സമ്മേളനം ഇന്ന് തുടങ്ങും. നാളെയാണ് പൊതുബജറ്റ്. സാമ്പത്തിക മാന്ദ്യം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ക്കിടെയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍റെ രണ്ടാം ബജറ്റ്.

ബജറ്റിന് മുന്നോടിയായുള്ള സാമ്ബത്തിക സര്‍വ്വെ ഇന്ന് ലോക്സഭയുടെ മേശപ്പുറത്തുവെക്കും.

കഴിഞ്ഞ ആറുമാസത്തിനിടെ സാമ്പത്തിക മാന്ദ്യം മറികടക്കാന്‍ 102 ലക്ഷംകോടി രൂപയുടെ പദ്ധതികള്‍ കേന്ദ്രം പ്രഖ്യാപിക്കുകയും കോര്‍പ്പറേറ്റ് നികുതികള്‍ വെട്ടിക്കുറയ്‍ക്കുകയും ചെയ്‍തു. എന്നിട്ടും മാന്ദ്യം മറികടക്കാനായില്ല. റിയല്‍ എസ്‍റ്റേറ്റ്, വ്യവസായിക-നിര്‍മ്മാണ മേഖലകളില്‍ തുടരുന്ന മാന്ദ്യം, തൊഴിലില്ലായ്മ, കാര്‍ഷിക മേഖലയിലെ പ്രതിസന്ധികള്‍ തുടങ്ങി ധനമന്ത്രി നിര്‍മ്മ സീതാരാമന് മുന്നിലെ വെല്ലുവിളികള്‍ ഏറെയാണ്.

നടപ്പ് സാമ്പത്തിക വര്‍ഷം വളര്‍ച്ച അഞ്ച് ശതമാനത്തിന് താഴേക്ക് പോകുമെന്ന് ഐഎംഎഫ് പ്രവചിക്കുന്നു. ധനകമ്മിറ്റി 3.3 ശതമാനത്തിലേക്ക് എത്തിക്കാനും സാധിച്ചേക്കില്ല. വളര്‍ച്ചാ നിരക്ക് എട്ട് ശതമാനത്തിന് മുകളിലേക്കെങ്കിലും എത്തിക്കാതെ 5 ട്രില്ല്യണ്‍ സ്വപ്നവും യാഥാര്‍ത്ഥ്യമാകില്ല. വെല്ലുവിളികളെ അതിജീവിക്കാന്‍ ബജറ്റില്‍ ധനമന്ത്രി എന്തൊക്കെ പദ്ധതികള്‍ ഉള്‍പ്പെടുത്തും എന്നത് പ്രധാനമാണ്. 2024 ഓടോ അഞ്ച് ട്രില്ല്യണ്‍ ഡോളറിന്‍റെ സാമ്പത്തിക ശേഷിയിലേക്ക് രാജ്യത്തെ എത്തിക്കുക എന്നത് സര്‍ക്കാരിന്‍റെ ലക്ഷ്യമാണ്.

റവന്യു വരുമാനത്തിലെ ഇടിവ് സാമൂഹ്യ ക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ തുക നീക്കിവെക്കുന്നതിനെയും ബാധിക്കും. അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം, മധ്യവര്‍ഗ്ഗത്തെ തൃപ്തിപ്പെടുത്താനുള്ള പദ്ധതികളും പ്രതീക്ഷിക്കാം.

error: Content is protected !!