തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകന് നേരെ പൊലീസ് ഉദ്യോഗസ്ഥയുടെ കയ്യേറ്റം

തിരുവനന്തപുരത്ത് മാധ്യമ പ്രവര്‍ത്തകന് നേരെ പോലീസ് കോണ്‍സ്റ്റബിളിന്‍റെ കയ്യേറ്റം. ജയ്ഹിന്ദ് ടിവി ക്യാമറമാനെയാണ് പോലീസ് കോണ്‍സ്റ്റബിള്‍ മര്‍ദിച്ചുത്. ക്യാമറമാന്‍റെ മുഖത്തടിച്ച കോണ്‍സ്റ്റബിള്‍ ക്യാമറയും മറ്റ് ഉപകരണങ്ങളും തകര്‍ക്കുകയും ചെയ്തു. നിയമസഭയ്ക്ക് സമീപം മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്‍റെ ചരമവഷിക ദിനാചരണം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയപ്പോഴായിരുന്നു സംഭവം.

യാതൊരു പ്രകോപണവുമില്ലാതെയാണ് വനിതാ പോലീസിന്‍റെ കയ്യേറ്റം. അസഭ്യ വര്‍ഷവുമായി എത്തിയ പൊലീസ് ഉദ്യോഗസ്ഥ ക്യാമറാമാനെ മര്‍ദ്ദിക്കുകയും ക്യാമറ ഉള്‍പ്പടെയുള്ള ഉപകരങ്ങള്‍ തകര്‍ക്കുകയും ചെയ്തു. സഹപ്രവര്‍ത്തകര്‍ എത്തി ഇവരെ പിടിച്ചു മാറ്റാന്‍ ശ്രമിച്ചെങ്കിലും വീണ്ടും അസഭ്യ വര്‍ഷം തുടരുകയായിരുന്നു.

മാധ്യമ പ്രവര്‍ത്തകനെ ആക്രമിച്ച സംഭവം അംഗീകരിക്കാനാകാത്തതാണെന്നും വിഷയം മുഖ്യമന്ത്രിയേയും സ്പീക്കറേയും ധരിപ്പിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

മര്‍ദനത്തില്‍ പരുക്കേറ്റ ക്യാമറാമാന്‍ തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മ്യൂസിയം സ്റ്റേഷനിലും, മുഖ്യമന്ത്രിയ്ക്കും, നിയമസഭാ സ്‌പീകര്‍ക്കും പരാതി നല്‍കി. അക്രമത്തില്‍ കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ ജില്ലാ ഘടകവും പ്രതിഷേധം അറിയിച്ചു.

സംഭവത്തിൽ കോട്ടയം പ്രസ് ക്ലബ് പ്രതിഷേധിച്ചു. മാധ്യമ പ്രവർത്തകർക്ക് നേരെയുള്ള പോലീസിന്‍റെ അതിക്രമങ്ങൾ ഇനിയും അവസാനിപ്പിക്കണം. പ്രതിഷേധ പരിപാടിയിൽ പ്രമേയം പാസാക്കി ഇതിനെതിരെ മുഖ്യമന്ത്രിക്കും ഡിജിപിക്കും കത്ത് നൽകുമെന്നും തീരുമാനമെടുത്തു.

error: Content is protected !!