മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ യുഎപിഎ നിയമം ചുമത്തി അറസ്റ്റു ചെയ്ത പാർട്ടി അംഗങ്ങളായ വിദ്യാർഥികളെ സിപിഎം പുറത്താക്കും
കോഴിക്കോട് മാവോയിസ്റ്റ് ബന്ധത്തിന്റെ പേരിൽ യുഎപിഎ നിയമം ചുമത്തി അറസ്റ്റു ചെയ്ത പാർട്ടി അംഗങ്ങളായ വിദ്യാർഥികളെ സിപിഎം പുറത്താക്കും. ഇതിനായി ലോക്കൽ ജനറൽ ബോഡി യോഗം വിളിക്കാൻ പാർട്ടി തീരുമാനിച്ചു. ആദ്യയോഗം തിങ്കളാഴ്ച വൈകിട്ട് പന്നിയങ്കര ലോക്കലിൽ നടക്കും. സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ സിപിഎം മൂന്നംഗ കമ്മിഷനെ നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. പന്നിയങ്കര ലോക്കൽ കമ്മിറ്റിക്ക് കീഴിലാണ് അലൻ ഉൾപ്പെട്ടിരിക്കുന്നത്. താഹ ഉൾപ്പെട്ട ലോക്കൽ കമ്മിറ്റിയുടെ ജനറൽ ബോഡി യോഗം എപ്പോഴാണെന്ന് അറിവായിട്ടില്ല.
അറസ്റ്റിലായ വിദ്യാർഥികൾ തെറ്റുകാരാണെന്ന നിഗമനത്തിലാണ് സിപിഎം എത്തിച്ചേർത്തിനിക്കുന്നത്. പ്രതിസ്ഥാനത്തുള്ള രണ്ടു പാർട്ടി അംഗങ്ങൾക്കും മാവോയിസ്റ്റുകളുമായി നല്ല ബന്ധമുണ്ടെന്ന റിപ്പോർട്ട് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിനു നൽകിയിട്ടുണ്ട്. വിദ്യാർഥികളായ പാർട്ടി അംഗങ്ങളുടെ യുഎപിഎ ചുമത്തിയുള്ള അറസ്റ്റിനെ ന്യായീകരിച്ചാണ് ചേർന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രി പിണറായി വിജയൻ സംസാരിച്ചത്. പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ടും പോലീസ് നടപടിയെ സാധൂകരിക്കുന്നതാണെന്നു മുഖ്യമന്ത്രി യോഗത്തിൽ പറഞ്ഞു.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയടക്കമുള്ള കേന്ദ്ര നേതാക്കൾ യുഎപിഎ കരിനിയമമാണെന്നും മാവോയിസ്റ്റു ലഘുലേഖ വിതരണം ചെയ്തതിന്റെ പേരിൽ ഈ നിയമം ഉപയോഗിച്ച് അറസ്റ്റ് ചെയ്ത സർക്കാൻ നടപടി തിരുത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാൽ, പാർട്ടി കേന്ദ്ര നേതാക്കളുടെ ആവശ്യം തള്ളാനോ കൊള്ളാനോ ഇതുവരെയും കേരളത്തിലെ നേതാക്കളാരും തയാറായിട്ടില്ല.