പ്രധാനമന്ത്രിയുടെ സൗദി സന്ദര്‍ശനം ഇന്ന്‍ ആരംഭിക്കും

റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി തിങ്കളാഴ്ച രാത്രി സൗദി അറേബ്യയിലെത്തും. തലസ്ഥാനമായ റിയാദില്‍ ചൊവ്വാഴ്ചമുതല്‍ നടക്കുന്ന വാര്‍ഷിക നിക്ഷേപകസംഗമത്തില്‍ പങ്കെടുക്കാനാണ് മോദി എത്തുന്നത്.

സൗദി ഭരണാധികാരി സല്‍മാന്‍ രാജാവുമായും കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരനുമായും കൂടിക്കാഴ്ച നടത്തും.

സല്‍മാന്‍ രാജകുമാരന്‍ ഇന്ത്യ സന്ദര്‍ശിച്ചതിനുപിന്നാലെയാണ് മോദി സൗദിയിലെത്തുന്നത്. ഇന്ത്യയില്‍നിന്ന് നയതന്ത്രസംഘവും വ്യവസായപ്രമുഖരും മോദിയെ അനുഗമിക്കുന്നുണ്ട്.

ഇന്ത്യയില്‍ 10,000 കോടി ഡോളറിന്റെ (ഏകദേശം ഏഴുലക്ഷം കോടി രൂപ) നിക്ഷേപം നടത്താന്‍ നേരത്തേ സൗദി അറേബ്യ സന്നദ്ധത അറിയിച്ചിരുന്നു. സൗദിപങ്കാളിത്തത്തോടെ മഹാരാഷ്ട്രയില്‍ എണ്ണശുദ്ധീകരണശാല നിര്‍മിക്കുന്നുണ്ട്.

ഇതിന്റെ ഔപചാരികാനുമതിക്കും തുടര്‍നടപടികള്‍ക്കും മോദിയുടെ സന്ദര്‍ശനവേളയില്‍ അന്തിമരൂപമാകും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ വില്‍പ്പനശാലകള്‍ സൗദിയില്‍ തുടങ്ങുന്നുണ്ട്. ഇതുസംബന്ധിച്ച കരാര്‍ സന്ദര്‍ശനവേളയില്‍ ഒപ്പിടും. ഇന്ത്യ പരിചയപ്പെടുത്തുന്ന പുതിയ റുപേ കാര്‍ഡിന്റെ പ്രകാശനവും നരേന്ദ്ര മോദി നിര്‍വഹിക്കും. ചൊവ്വാഴ്ച രാത്രി പ്രധാനമന്ത്രി ഡല്‍ഹിയിലേക്ക് മടങ്ങും. നിക്ഷേപകസംഗമം വ്യാഴാഴ്ച സമാപിക്കും.

error: Content is protected !!