കോന്നിയില്‍ ഡിസിസിയുടെ പ്രവര്‍ത്തനങ്ങളില്‍ വീഴ്ചയുണ്ടായി: അടൂര്‍ പ്രകാശ്
തിരുനന്തപുരം: കോന്നിയിലെ പരാജയത്തിന്റെ പ്രധാന കാരണം പത്തനംതിട്ട ഡിസിസിക്കുണ്ടായ വീഴ്ചയാണെന്ന് അടൂര്‍ പ്രകാശ് എം.പി. മതവും ജാതിയും മറ്റ ഘടകങ്ങളൊന്നും പരിഗണിക്കാതെയാണ് താന്‍ റോബിന്‍ പീറ്ററുടെ പേര് നിര്‍ദേശിച്ചത്. എന്നാല്‍ പിന്നീട് പാര്‍ട്ടി മോഹന്‍ രാജിനെ നിര്‍ത്താന്‍ തീരുമാനിച്ചപ്പോള്‍ ഞാന്‍ അത് പൂര്‍ണ്ണമായി അംഗീകരിച്ചെന്നും അടൂര്‍ പ്രകാശ് പറഞ്ഞു.
അതേ സമയം തോല്‍വി സംബന്ധിച്ച് തനിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്നും. പാര്‍ട്ടി ഫോറത്തില്‍ മാത്രമേ ഇക്കാര്യങ്ങള്‍ പറയൂവെന്നും അടൂര്‍ പ്രകാശ് വ്യക്തമാക്കി.
കോന്നിയിലെ തോല്‍വി സംബന്ധിച്ച് കെപിസിസി ഗൗരവമായി പഠിക്കുകയും നടപടിയെടുക്കുകയും വേണം. ഇല്ലെങ്കില്‍ പത്തനംതിട്ടയില്‍ പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ആവര്‍ത്തിക്കും.താന്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിന്ന് ഒളിച്ചോടിയെന്ന പ്രചാരണം തെറ്റാണ്. ഒന്നില്‍ നിന്നും ഒളിച്ചോടി പോകുന്ന ആളല്ല അടൂര്‍ പ്രകാശ്. ഇടതുപക്ഷത്തിന്റെ മണ്ഡലമായിരുന്ന കോന്നി ഞാന്‍ പിടിച്ചെടുത്തതാണ്. 806 വോട്ടിന്റെ ഭൂരിപക്ഷം മാത്രമായിരുന്നു എനിക്ക് ആദ്യം ലഭിച്ചിരുന്നത്. തുടര്‍ന്ന് മണ്ഡല പുനരേകീകരണ ഘട്ടത്തിലൊഴികെ ഓരോ തവണയും ഭൂരിപക്ഷം വര്‍ധിപ്പിച്ച് ഇരുപതിനായിരത്തിന് മുകളിലെത്തിച്ചു. കോന്നിയിലെ ജനങ്ങളെ എനിക്ക് നല്ല പോലെ മനസ്സിലാക്കാനാകും. പാര്‍ട്ടിയും മതവും ജാതിയും നോക്കാതെ തന്നെയാണ് അവര്‍ എന്നെ സ്വീകരിച്ചിരുന്നത്.
കോന്നിയില്‍ മത്സരിക്കാന്‍ പറ്റുന്ന സ്ഥാനാര്‍ഥി ആരെന്ന് തന്നോട് ചോദിച്ചപ്പോഴാണ് റോബിന്‍ പിറ്ററുടെ പേര് നിര്‍ദേശിച്ചത്. എന്നാല്‍ ഡിസിസി ഇതിനെ എതിര്‍ത്ത് മോഹന്‍രാജിനെ നിര്‍ദേശിച്ചു. ജാതിമത ചിന്തകള്‍ക്കതീതമായാണ് സ്ഥാനാര്‍ഥിയെ താന്‍ നിര്‍ദേശിച്ചത്. മോഹന്‍രാജിന്റെ പരാജയത്തില്‍ ഖേദിക്കുന്നതായും അടൂര്‍ പ്രകാശ് പറഞ്ഞു.