ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിലായി.
താനൂർ: സിപിഎം – മുസ്ലിം ലീഗ് സംഘർഷം നിലനിൽക്കുന്ന താനൂർ അഞ്ചുടിയിൽ ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ച സംഭവത്തിൽ മൂന്ന് പേർ പിടിയിലായി. സിപിഎം പ്രവർത്തകരാണ് പിടിയിലായതെന്നാണ് വിവരം. അഞ്ചുടി സ്വദേശികളായ മൊയീസ്, മഷ്ഫൂദ്, താഹമോൻ എന്നിവരാണ് പിടിയിലാത്.
കേസിൽ നാല് പേർ പ്രതികളാണെന്നും ഒരാളെക്കൂടി അറസ്റ്റ് ചെയ്യാനുണ്ടെന്നും പോലീസ് അറിയിച്ചു. സിപിഎം പ്രാദേശിക നേതാവിന്റെ ബന്ധുവിനുൾപ്പെടെ കൊലപാതകത്തിൽ പങ്കുണ്ടെന്നാണ് വിവരമെന്നും പോലീസ് വൃത്തങ്ങൾ അറിയിച്ചു.
അഞ്ചുടി സ്വദേശി കുപ്പന്റെപുരക്കൽ സൈതലവിയുടെ മകൻ ഇസ്ഹാഖ് എന്ന റഫീഖാണ് (36) കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച രാത്രി 7.30 ഓടെ അഞ്ചുടി മദ്രസക്കു സമീപം വച്ചാണ് ഇസ്ഹാഖിനു വെട്ടേറ്റത്. പിന്നീട് തിരൂർ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.
വൈദ്യുതി നിലച്ച സമയത്താണ് അക്രമികൾ യുവാവിനെ അക്രമിച്ചതെന്ന് പറയുന്നു. ഇരുട്ടിൽ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെട്ടേറ്റ നിലയിൽ ഇസ്ഹാഖിനെ കണ്ടത്. സംഭവസ്ഥലത്ത് വൻ പോലിസ് സംഘം ക്യാംപ് ചെയ്യുന്നുണ്ട്.