തെക്കന്‍ കേരളത്തില്‍ അതിശക്തമായ മഴക്ക് സാധ്യത: ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

അറബിക്കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദം തീവ്ര ന്യൂനമർദ്ദമായതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇതിന്റെ ഫലമായി അതിശക്തമായ മഴയുണ്ടാകാനുള്ള സാധ്യത കണക്കിലെടുത്ത് ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. കേരള തീരത്ത് മത്സ്യബന്ധനത്തിന് പൂര്‍ണ നിരോധം ഏര്‍പ്പെടുത്തി.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലേർട്ട്. തൃശ്ശൂർ, പാലക്കാട് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചു.

ലക്ഷദ്വീപിലൂടെ കടന്നു പോകുന്ന ന്യൂനമര്‍ദം മണിക്കൂറില്‍ 30 മുതല്‍ 50 കിലോമീറ്റര്‍ (ചില സമയങ്ങളില്‍ 60 വരെ) വരെ വേഗതയില്‍ കാറ്റുവീശാന്‍ കാരണമാകും. 2019 ഒക്ടോബര്‍ 30 ന് പുലര്‍ച്ചെ നിലവില്‍ മാലദ്വീപില്‍ നിന്ന് വടക്ക്-കിഴക്കായി 390 കിലോമീറ്റര്‍ ദൂരത്തും ലക്ഷദ്വീപിലെ മിനിക്കോയില്‍ നിന്ന് 390 കിലോമീറ്റര്‍ ദൂരത്തുമായാണ് നിലവില്‍ തീവ്രന്യൂനമര്‍ദത്തിന്റെ സ്ഥാനം.

ന്യൂനമര്‍ദത്തിന്റെ സഞ്ചാരപഥത്തില്‍ കേരളം ഉള്‍പ്പെടുന്നില്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്തിലൂടെ തീവ്രന്യൂനമര്‍ദം കടന്നു പോകുന്നതിനാല്‍ മല്‍സ്യബന്ധനത്തിന് പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടലില്‍ പോയ മത്സ്യത്തൊഴിലാളികളോട് എത്രയും പെട്ടെന്ന് തിരിച്ചെത്താന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കടല്‍ അതിപ്രക്ഷുബ്ധാവസ്ഥയില്‍ തുടരാനാണ് സാധ്യത.

തീരമേഖലയില്‍ ശക്തമായ കാറ്റ് വീശാനുള്ള സാധ്യതയുമുണ്ട്. പൊതുജനങ്ങളും അധികൃതരും ജാഗ്രത പാലിക്കണമെന്നും ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കുന്നു.

error: Content is protected !!