വാളയാര്‍ കേസില്‍ അപ്പീൽ നല്‍കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: വാളയാര്‍ കേസില്‍ അപ്പീൽ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രഗല്‍ഭനായ വക്കീലിനെ കൊണ്ട് കേസ് വാദിക്കുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
കേസില്‍ വീഴ്ച വരുത്തിയയെന്ന ആരോപണം അടിസ്ഥാനരഹിതമാണ്. അന്വേഷണത്തില്‍ വരുത്തിയ എസ്.ഐയെ നേരത്തെ തന്നെ സസ്പെന്‍ഡ് ചെയ്തിരുന്നു. പോക്സോ, എസ്.സി-എസ്.ടി നിയമം എന്നിങ്ങനെ ശക്തമായ നിയമങ്ങള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്തിരിക്കുന്നതെന്നും പിണറായി പറഞ്ഞു.
അതേസമയം, വാളയാര്‍ കേസില്‍ സര്‍ക്കാര്‍ ഒന്നും ചെയ്തിട്ടില്ലെന്ന് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയ ഷാഫി പറമ്പില്‍ എം.എല്‍.എ ആരോപിച്ചു. ആദ്യത്തെ പെണ്‍കുട്ടി മരിച്ചപ്പോള്‍ തന്നെ ശരിയായ രീതിയില്‍ അന്വേഷണം നടത്തിയിരുന്നെങ്കില്‍ രണ്ടാമത്തെ മരണം ഉണ്ടാവില്ലായിരുന്നു. വാളയാര്‍ പീഡനകേസ് സി.ബി.ഐയെ ഏല്‍പ്പിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
നിയമസഭ നിര്‍ത്തിവെച്ച് വാളയാര്‍ പീഡനം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിലാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്.