കവളപ്പാറയിൽനിന്ന് ഒരു മൃതദേഹം കൂടി ലഭിച്ചു; മണ്ണിനടിയിൽ ഇനി 39 പേർ
മലപ്പുറം: ഉരുൾപൊട്ടലുണ്ടായ കവളപ്പാറയിൽനിന്ന് ഒരു മൃതദേഹം കൂടി ലഭിച്ചു. ഇതോടെ ഇവിടെനിന്നു കണ്ടെത്തിയ മൃതദേഹങ്ങളുടെ എണ്ണം 20 ആയി. 39 പേരെയാണ് ഇനി കണ്ടെത്താനുള്ളത്. 63 പേരായിരുന്നു കാണാതായവരുടെ പട്ടികയിൽ ആദ്യമുണ്ടായിരുന്നത്. ഇതിൽ നാലുപേർ ബന്ധുവീടുകളിലുണ്ടെന്ന് മന്ത്രി കെ.ടി.ജലീൽ സ്ഥിരീകരിച്ചു. ദുരന്തം നടന്ന് അഞ്ചുദിവസം പിന്നിട്ടതിനാൽ മൃതദേഹങ്ങൾ അഴുകിത്തുടങ്ങിയിട്ടുണ്ട്. ഇക്കാരണത്താൽ ബന്ധുക്കൾക്ക് മൃതദേഹങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയുണ്ട്.
എട്ടിന് രാത്രി എട്ടോടെയാണ് പോത്തുകൽ കവളപ്പാറ മുത്തപ്പൻകുന്നിൽ ഉരുൾപൊട്ടലുണ്ടായത്. അറുപത്തിമൂന്ന് പേരെയാണ് ദുരന്തത്തിൽ കാണാതായത്. വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ നടത്തിയ തെരച്ചിലിൽ പതിമൂന്ന് മൃതദേഹങ്ങൾ കണ്ടെത്തിയിരുന്നു. മണ്ണുമാന്തി യന്ത്രങ്ങളുടെ കുറവും കനത്ത മഴയും വെള്ളി, ശനി ദിവസങ്ങളിൽ തെരച്ചിലിനെ ബാധിച്ചു. ഞായർ, തിങ്കൾ ദിവസങ്ങളിലാണ് തെരച്ചിൽ കൂടുതൽ ഫലപ്രദമായി നടന്നത്.
തിങ്കളാഴ്ച വലുതും ചെറുതുമായ എട്ട് മണ്ണുമാന്തി യന്ത്രങ്ങളുടെ സഹായത്താലാണ് മൃതദേഹങ്ങൾക്കായുള്ള തെരച്ചിൽ നടന്നത്. ഉരുൾപൊട്ടലിൽ മുത്തപ്പൻ കുന്നിൽ നിന്നും ഒലിച്ചിറങ്ങി മണ്ണിനടിയിൽ കിടക്കുന്ന വീടുകൾ എവിടെയെന്ന് കണ്ടെത്താൻ കഴിയാത്തത് തിരച്ചിലിന് തടസമാകുന്നുണ്ട്.