കോപ്പ അമേരിക്ക: കപ്പിൽ മുത്തമിട്ട് ബ്രസീൽ
കാത്തിരിപ്പിന് വിരാമമിട്ട് ബ്രസീലിന് വീണ്ടും കോപ്പ കിരീടം.പെറുവിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്താണ് ബ്രസീൽ ചാംപ്യന്മാരായത്. മുൻപ് രണ്ടുവട്ടം കിരീടം ചൂടിയിട്ടുള്ള പെറുവിനെ ഒന്നിനെതിരേ മൂന്ന് ഗോളുകൾക്ക് കെട്ടുകെട്ടിച്ചാണ് മഞ്ഞപ്പട സ്വന്തം മണ്ണിൽ ഒരിക്കൽക്കൂടി കിരീടമണിഞ്ഞത്. അങ്ങനെ കിരീടത്തിൽ ഒൻപതാം വട്ടവും ബ്രസീൽ മുത്തമിട്ടു . ഗ്രൂപിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് ബ്രസീലിനോട് തോറ്റ പെറുവിനെ ആയിരുന്നില്ല കലാശപ്പോരിന്റെ കളിക്കളത്തിൽ കണ്ടത്. കൃത്യമായ ഗെയിം പ്ലാനോടെ ആക്രമണവും പ്രതിരോധവും ഇടകലർത്തിയുള്ള നീക്കങ്ങളായിരുന്നു പെറുവിന്റേത്. പക്ഷേ, കിരീടം നേടാനുറച്ചെത്തിയ കാനറി പക്ഷികളുടെ ചിറകരിയാൻ മാത്രം ശേഷി പെറുവിന്റെ ആക്രമണങ്ങൾക്കുണ്ടായിരുന്നില്ല.മത്സരത്തിന്റെ 15ാം മിനിറ്റിൽ തന്നെ ബ്രസീൽ മുന്നിലെത്തി.
എവർട്ടൻ (15), ഗബ്രിയേൽ ജെസ്യൂസ് (45+3), റിച്ചാർലിസൻ (90, പെനൽറ്റി) എന്നിവരാണ് ബ്രസീലിന് വേണ്ടി ഗോളുകൾ നേടിയത്. ക്യാപ്റ്റൻ പൗലോ ഗ്യുറെയ്‌റോയുടെ വകയായിരുന്നു 44ാം മിനിറ്റിൽ പെറുവിന്റെ ഗോൾ. ഇക്കുറി കോപ്പയിൽ ബ്രസീൽ വഴങ്ങിയ ഏക ഗോളും ഇതാണ്.
നീണ്ട 12 വർഷത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചാണ് കോപ്പ അമേരിക്കയിൽ ബ്രസീൽ മുത്തമിട്ടത്. 2007ലായിരുന്നു അവസാനത്തെ കിരീടനേട്ടം. ഇതിന് പുറമെ ടൂർണ്ണമെന്റിന് സ്വന്തം രാജ്യം വേദിയായപ്പോഴെല്ലാം കിരീടം നേടിയിട്ടുണ്ടെന്ന ചരിത്രം ഇനിയും അതേപടി നിൽക്കുമെന്ന കാര്യത്തിലും ബ്രസീലിന് അഭിമാനിക്കാം.