ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം തിങ്കളാഴ്ച : ഉച്ചയ്ക്ക് 2.43 നാണ് വിക്ഷേപണം.

ശ്രീഹരിക്കോട്ട: ഇന്ത്യയുടെ ചരിത്രദൗത്യമെന്ന് വിശേഷിപ്പിക്കുന്ന രണ്ടാം ചാന്ദ്രദൗത്യമായ ചന്ദ്രയാന്‍-രണ്ടിന്റെ വിക്ഷേപണം ഈ മാസം 22ന് തിങ്കളാഴ്ച ഉണ്ടാകും. ഉച്ചയ്ക്ക് 2.43 നാണ് വിക്ഷേപണം നടക്കുക എന്ന് ഐ.എസ്.ആര്‍.ഒ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ 2.51ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം സാങ്കേതിക തകരാറിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. വിക്ഷേപണ തീയതി പിന്നീട് അറിയിക്കുമെന്ന് ഐ.എസ്.ആര്‍.ഒ. അറിയിച്ചിരുന്നു. എന്നാല്‍, ഈ മാസം 21നോ തിങ്കളാഴ്ച പുലര്‍ച്ചെയോ വിക്ഷേപിക്കാനാണ് ആലോചിക്കുന്നത്. ചാന്ദ്രയാന്‍ രണ്ടിന്റെ ഉദ്ദേശം ലക്ഷ്യപ്രാപ്തിയിലേക്കെത്തിക്കാന്‍ ഈ മാസം 31നുള്ളില്‍ തന്നെ വിക്ഷേപണം നടത്തുമെന്നാണ് സൂചന.

കഴിഞ്ഞ ഞായറാഴ്ച കൗണ്ട് ഡൗണ്‍ തുടങ്ങിയ ദൗത്യം ഇന്നലെ പുലര്‍ച്ചെ 2.51ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശ കേന്ദ്രത്തില്‍നിന്ന് വിക്ഷേപിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി വിക്ഷേപണത്തിന് തയാറെടുക്കുന്നതിനിടയിലാണ് സാങ്കേതിക തകരാര്‍ കണ്ടെത്തിയത്. തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയത്. ഈ മാസം വിക്ഷേപിച്ചില്ലെങ്കില്‍ സെപ്തംബറിലേക്കു നീളുമെന്നതിനാലാണ് ഈ മാസം തന്നെ വിക്ഷേപിക്കാന്‍ ഒരുങ്ങുന്നത്.

ഞായറാഴ്ച പുലര്‍ച്ചെ 6.51നാണ് 20 മണിക്കൂര്‍ നീണ്ട കൗണ്ട് ഡൗണ്‍ തുടങ്ങിയിരുന്നത്. എന്നാല്‍ വിക്ഷേപണത്തിന് 56 മിനിറ്റും 24 സെക്കന്റും ബാക്കിനില്‍ക്കെയാണ് ദൗത്യം നിര്‍ത്തിവെയ്ക്കാന്‍ തീരുമാനിച്ചത്. വിക്ഷേപണവാഹനമായ ജി.എസ്.എല്‍.വി.യില്‍ ചില സാങ്കേതിക തകരാറുകള്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് വിക്ഷേപണം മാറ്റിയതെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു.

ചന്ദ്രയാന്‍ പേടകത്തിന് സാങ്കേതികപ്രശ്നങ്ങള്‍ ഇല്ല. ജി.എസ്.എല്‍.വി.യിലെ തകരാര്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് നയിക്കാതിരിക്കാനാണ് വിക്ഷേപണം മാറ്റിയതെന്നാണ് പ്രാഥമിക നിഗമനം. ജി.എസ്.എല്‍.വി. മാര്‍ക്ക്-3 വിക്ഷേപണ റോക്കറ്റില്‍ നിന്നാണ് ചന്ദ്രയാന്‍-2 വിക്ഷേപിക്കാനിരുന്നത്. സെപ്റ്റംബര്‍ ഏഴിനു പുലര്‍ച്ചെ ചന്ദ്രയാന്‍-രണ്ടിന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.

error: Content is protected !!