കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ ഇന്ത്യക്ക് വിജയം
കുല്‍ഭൂഷണ്‍ ജാദവ് കേസില്‍ അന്താരാഷ്ട്ര നീതിന്യായ കോടതി വിധി ഇന്ത്യക്ക് അനുകൂലം. കുല്‍ഭൂഷണിന്റെ വധശിക്ഷക്ക് സ്‌റ്റേ ലഭിച്ചു. വധശിക്ഷ പുനഃപരിശോധിക്കണമെന്ന് പാകിസ്താനോട് അന്താരാഷ്ട്ര കോടതി നിര്‍ദേശിച്ചു.
കുല്‍ഭൂഷണ്‍ ജാദവിന് നയതന്ത്ര ഉദ്യോഗസ്ഥ സഹായം അനുവദിക്കാന്‍ ഉത്തരവിട്ടു. കുല്‍ഭൂഷന്‍ ജാദവിന് നയതന്ത്ര സഹായത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കിയ കോടതി ജാദവിനെ ഇന്ത്യക്ക് കൈമാറണമെന്ന ആവശ്യം തള്ളി. അതേസമയം പട്ടാകളകോടതി വിധി റദ്ദാക്കണമെന്ന ഇന്ത്യയുടെ ആവശ്യം പരിഗണിച്ചില്ല.
ചാരവൃത്തി കുറ്റം ആരോപിച്ച് പാകിസ്താനില്‍ വധശിക്ഷക്കു വിധിക്കപ്പെട്ട കുല്‍ഭൂഷണ്‍ ജാദവിനെ വിട്ടയക്കണമെന്നായിരുന്നു ഇന്ത്യയുടെ ഹരജി. കുല്‍ഭൂഷണ്‍ ജാദവിന്റെ കാര്യത്തില്‍ പാകിസ്ഥാന്‍ വിയന്ന പ്രമാണങ്ങള്‍ പാലിച്ചിട്ടില്ലെന്നും അദ്ദേഹത്തിന് നിയമസഹായം നല്‍കാന്‍ കൗണ്‍സുലേറ്റിനെ അനുവദിച്ചിട്ടില്ലെന്നുമാണ് ഇന്ത്യ അന്താരാഷ്ട്ര കോടതിയില്‍ വാദിച്ചത്.
നാവിക സേനയില്‍ നിന്നും വിരമിച്ചതിനു ശേഷം ഇറാനില്‍ ബിസിനസ് നടത്തി വന്ന കുല്‍ഭൂഷണ്‍ ജാദവിനെ 2016 മാര്‍ച്ചില്‍ ചബഹര്‍ തുറമുഖത്തിനു സമീപത്തു നിന്നും പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം തട്ടിയെടുക്കുകയായിരുന്നു. എന്നാല്‍ ജാദവിനെ പാകിസ്താനിലെ ബലൂചിസ്ഥാനില്‍ നിന്നും പിടികൂടിയെന്നാണ് പാകിസ്താന്റെ അവകാശവാദം.
അവരുടെ രാജ്യത്ത് ഗവണ്‍മെന്റിനെ അട്ടിമറിക്കാന്‍ ശ്രമിച്ചു, ജനങ്ങള്‍ക്കിടയില്‍ അന്തഛിദ്രമുണ്ടാക്കാന്‍ നീക്കം നടത്തി എന്നീ കേസുകളിലാണ് ജാദവിനെതിരെ പാകിസ്താന്‍ സൈനിക കോടതി വിചാരണ നടത്തിയത്. ബലപ്രയോഗത്തിലൂടെ ഉണ്ടാക്കിയെടുത്ത ഒരു കുറ്റസമ്മതമൊഴിയല്ലാതെ മറ്റു തെളിവുകള്‍ പാകിസ്താന്റെ കയ്യില്‍ ഉണ്ടായിരുന്നില്ലെങ്കിലും 2017 ഏപ്രിലില്‍ ജാദവിന് പാക് കോടതി വധശിക്ഷ വിധിച്ചു. സുഷമാ സ്വരാജ് വിദേശകാര്യ മന്ത്രിയായിരിക്കെ ഇന്ത്യ നടത്തിയ സമര്‍ഥമായ നീക്കങ്ങളെ തുടര്‍ന്ന് വധശിക്ഷ അന്താരാഷ്ട്ര കോടതി സ്‌റ്റേ ചെയ്യുകയായിരുന്നു.
ഇന്ത്യ 16 തവണ ആവശ്യപ്പെട്ടിട്ടും നയതന്ത്ര ഉദ്യോഗസ്ഥ സഹായം അനുവദിക്കാന്‍ പാകിസ്താന്‍ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ അപമാനകരമായ രീതിയില്‍ ആയിരുന്നുവെങ്കിലും കുല്‍ഭൂഷനെ ജയിലില്‍ സന്ദര്‍ശിക്കാന്‍ ഭാര്യയെയും അമ്മയെയും പാകിസ്താന്‍ അനുവദിച്ചിരുന്നു. കേസില്‍ 2019 ഫെബ്രുവരിയിലാണ് ഇന്ത്യയുടെ വാദം പൂര്‍ത്തിയായത്. മുതിര്‍ന്ന അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ ഹരീഷ് സാല്‍വെയാണ് യാദവിനു വേണ്ടി ഹാജരായത്.