ന്യൂസിലന്റിന് ലോകകപ്പിലെ ആദ്യ തോല്‍വി നല്‍കി പാകിസ്താന്‍ .

ഓവല്‍: ന്യൂസിലന്റിന് ലോകകപ്പിലെ ആദ്യ തോല്‍വി നല്‍കി പാകിസ്താന്‍. ആറു വിക്കറ്റ് ജയവുമായി പാകിസ്താന്‍ സെമി പ്രതീക്ഷ നിലനിര്‍ത്തി. ജയത്തോടെ ഇംഗ്ലണ്ടിന് താഴെ അഞ്ചാമതായാണ് പാകിസ്താന്‍ എത്തിയിരിക്കുന്നത്. ബാബര്‍ അസമി(107)ന്റെ നിര്‍ണായക സെഞ്ചുറിയാണ് പാക് പടയ്ക്ക് വിജയമൊരുക്കിയത്. 238 റണ്‍സ് പിന്‍തുടര്‍ന്ന പാകിസ്താന്‍ അഞ്ചുപന്ത് ശേഷിക്കെ നാലുവിക്കറ്റ് നഷ്ടത്തിലാണ് ലക്ഷ്യം (241) പിന്തുടര്‍ന്നത്. 68 റണ്‍സെടുത്ത ഹാരിസ് സുഹൈല്‍ ബാബറിന് മികച്ച പിന്തുണ നല്‍കി. ഹഫീസ് 32 റണ്‍സെടുത്തു. ആദ്യത്തെ രണ്ട് ബാറ്റ്‌സ്മാന്‍മാര്‍ പെട്ടെന്ന് പുറത്തായെങ്കിലും പിന്നീട് വന്ന ബാബര്‍ അസം ഒരു ഭാഗത്ത് വിജയമതിലായി നിലകൊള്ളുകയായിരുന്നു. സെഞ്ചുറി നേട്ടത്തിനിടെ ബാബര്‍ അസം മറ്റൊരു നാഴികക്കല്ല് പിന്നിട്ടു. ഏകദിനത്തില്‍ ഏറ്റവും വേഗതയില്‍ 3000 റണ്‍സ് നേടുന്ന രണ്ടാമത്തെ താരമായി ബാബര്‍. 68 ഇന്നിങ്‌സുകളിലായാണ് ബാബറിന്റെ നേട്ടം. 57 ഇന്നിങ്‌സുകളിലായി 3000 റണ്‍സ് നേടിയ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം അംലയാണ് ഒന്നാമത് നിലകൊള്ളുന്നത്. ട്രെന്റ് ബോള്‍ട്ട്, ഫെര്‍ഗൂസണ്‍, വില്ല്യംസണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.

 

error: Content is protected !!