സംസ്ഥാനത്ത് കനത്ത മഴ; കടൽ ക്ഷോഭം; മൂന്ന് മരണം

തിരുവനന്തപുരം: വായു ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് കനത്ത മഴ. കനത്തമഴയും കാറ്റും മൂലം മരം വീണ് രണ്ടുപേർ മരിച്ചു. ഇന്നലെ കൊല്ലം തങ്കശ്ശേരിയിൽ കാണാതായ യുവാവിന്റെ മൃതദേഹം ഇന്ന് കണ്ടെത്തി. അതേസമയം തീരപ്രദേശത്ത് കടൽ ക്ഷോഭം രൂക്ഷമായി തുടരുകയാണ്. നൂറുകണക്കിന് വീടുകളിലാണ് ഇന്ന് വെള്ളം കയറിയത്. കടൽഭിത്തി നിർമ്മിക്കാത്തതിൽ ചെല്ലാനത്തും താനൂരിലും മത്സ്യത്തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

സംസ്ഥാന വ്യാപകമായി തീരമേഖലയിൽ രൂക്ഷമായ കടഷക്ഷോഭമാണ്. കടൽഭിത്തി നിർമ്മിക്കാത്തതിൽ പ്രതിഷേധിച്ച് താനൂരിലെ മത്സ്യത്തൊഴിലാളികൾ മിനി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. പൊന്നാനി, അമ്പലപ്പുഴ, ബേപ്പൂർ, ആറാട്ടുപുഴ, കൊയിലാണ്ടി എന്നിവിടങ്ങളിലും കടൽക്ഷോഭം രൂക്ഷമാണ്. പൊന്നാനിയിൽ 12 വീടുകൾ തകർന്നിട്ടുണ്ട്. ഒമ്പത് വീടുകൾ ഭാഗികമായും തകർന്നു.

ചെല്ലാനം കടപ്പുറം സന്ദർശിക്കാനെത്തിയ എറണാകുളം ജില്ലാ കളക്ടർ കടൽ ക്ഷോഭം നേരിടുന്ന മത്സ്യത്തൊഴിലാളികളെകണ്ട് ചർച്ചയ്ക്ക് തയ്യാറാകാത്തത് പ്രതിഷേധത്തിന് കാരണമായി. കടൽ ക്ഷോഭം തടയാൻ നേരത്തെ കെട്ടിയിരുന്ന കടൽഭിത്ത തകർന്നതു സംബന്ധിച്ച് വിജിലൻസ് അന്വേഷണം മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടിട്ടുണ്ട്.

തങ്ങൾ ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകില്ലെന്നും വാടകയ്ക്ക് വീടെടുക്കാൻ ധനസഹായം നൽകണമെന്നുമാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം.

മരണപ്പെട്ടത് മൂന്നുപേർ

കർഷകനും തൃശ്ശൂർ സ്വദേശിയുമായ സിബി (49) കല്ലിങ്കൽ മരം വീണ് മരിച്ചു. ഇടുക്കിയിലെ ഏലത്തോട്ടത്തിൽ ഏലത്തൈകൾ വാങ്ങാനെത്തിയപ്പോൾ തലയിൽ മരം വീഴുകയായിരുന്നു. പരിക്കേറ്റ സിബിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഇടുക്കി ആനവിലാസത്ത് കനത്തമഴയെത്തുടർന്ന് മരംവീണ് തോട്ടം തൊഴിലാളി മരിച്ചു. ശാസ്താംകോട്ട സ്വദേശി സരസ്വതിയാണ് മരിച്ചത്. ഏലത്തോട്ടത്തിലെ പണിക്കിടെയാണ് അപകടം സംഭവിച്ചത്.

കൊല്ലം തങ്കശ്ശേരി കടപ്പുറത്ത് നടക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി. തങ്കശ്ശേരി സ്വദേശി ആഷിഖിന്റെ മൃതദേഹമാണ് കണ്ടെത്തിയത്.

തീര സംരക്ഷണഭിത്തി നിർമ്മിക്കും

മഴ ശക്തമായ സാഹചര്യത്തിൽ ജനകീയ സമിതികൾ രൂപീകരിച്ച് കടൽ ക്ഷോഭം നേരിടാൻ സർക്കാർ തീരുമാനം. കരാറുകാർക്കുപകരമായി മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തി തീരസംരക്ഷണം ഉറപ്പാക്കാനാണ് സർക്കാരിന്റെ തീരുമാനം. ജില്ലാകളക്ടർക്കാണ് ചുമതല.

കടൽ ക്ഷോഭത്തിൽനിന്നും രക്ഷനേടാൻ മണൽചാക്ക് നിറച്ച് താൽക്കാലിക സംരക്ഷണ ഭിത്തി നിർമ്മിക്കാനാണ് തിരുമാനം. ആവശ്യമായ പണം ദുരന്തനിവാരണ ഫണ്ടിൽനിന്നും നൽകുമെന്നും ഫിഷറീസ് മന്ത്രി മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

അടിയന്തര കടലാക്രമണ പ്രതിരോധത്തിന് 22.5 കോടി

അടിയന്തര കടലാക്രമണ പ്രതിരോധത്തിനായി സർക്കാർ 22.5 കോടി അനുവദിച്ചു. ഒമ്പത് തീരദേശ ജില്ലകളിലെ കടലാക്രമണ പ്രതിരോധത്തിനാണ് തുക അനുവദിക്കാൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അടിയന്തര ദുരിതാശ്വാസം നടക്കുന്നത്.

error: Content is protected !!