കര്‍ണാടകയില്‍ കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു.

ബെംഗളൂരു: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ദയനീയ പ്രകടനം കാഴ്ചവെച്ച സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. സംസ്ഥാനത്ത് ഭരണത്തിലിരിക്കുമ്പോഴും തിരഞ്ഞെടുപ്പില്‍ തിളങ്ങാന്‍ സാധിക്കാത്തത് വന്‍ തിരിച്ചടിയായിട്ടാണ് വിലയിരുത്തിയത്. സമീപ സംസ്ഥാനങ്ങളായ കേരളത്തിലും തമിഴ്‌നാട്ടിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചപ്പോഴായിരുന്നു കര്‍ണടാകയിലെ തകര്‍ച്ച. ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസ് ദേശീയതലത്തില്‍ ആസൂത്രണം ചെയ്ത ശുദ്ധികലശത്തിന് കര്‍ണാടകയില്‍ തന്നെയാണ് തുടക്കമിട്ടിരിക്കുന്നത്. കര്‍ണാടക സംസ്ഥാന കമ്മിറ്റി കേന്ദ്ര നേതൃത്വം പിരിച്ചുവിട്ടു. ഇനി പുതിയ കമ്മിറ്റി രൂപീകരിക്കും. ഭരണകക്ഷിയായ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ ഭിന്നത നിലനില്‍ക്കുന്നതിനിടെയാണ് പുതിയ തീരുമാനം.

സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടെങ്കിലും രണ്ടു പേരെ നിലനിര്‍ത്തി. പിസിസി അധ്യക്ഷനെയും വര്‍ക്കിങ് പ്രസിഡന്റിനെയും മാറ്റിയിട്ടില്ല. ഇവരെ നിലനിര്‍ത്തിക്കൊണ്ടാണ് സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടിരിക്കുന്നത്. ഇനി പുതിയ തിരഞ്ഞെടുപ്പിലൂടെ കമ്മിറ്റി പുനസംഘടിപ്പിക്കും.

കര്‍ണാകട കോണ്‍ഗ്രസിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലാണ് ഇക്കാര്യം അറിയിച്ചത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം കര്‍ണാടക കോണ്‍ഗ്രസില്‍ ഭിന്നത രൂക്ഷമായിരുന്നു. ഇക്കാര്യത്തിലുള്ള പരിഹാരം കൂടിയാണ് ദേശീയ നേതൃത്വം ലക്ഷ്യമിടുന്നത്.

കോണ്‍ഗ്രസില്‍ വിമതശല്യം രൂക്ഷമാണ്. ഈ പ്രതിസന്ധി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെയും ബാധിച്ചിരിക്കുന്നു. ജെഡിഎസ്സുമായി പല കാര്യങ്ങളിലും സഹകരിച്ച് മുന്നോട്ട് പോകാന്‍ സാധിക്കുന്നില്ല. ഇക്കാര്യത്തിലുള്ള അതൃപ്തി മുഖ്യമന്ത്രി കുമാരസ്വാമി പരസ്യമാക്കുകയും ചെയ്തിട്ടുണ്ട്.

തിരഞ്ഞെടുപ്പിന് പിന്നാലെ രണ്ടു പേരെ മന്ത്രിസഭയിലെടുത്തിരുന്നു. എങ്കിലും ഭിന്നത പരസ്യമായി നിലനില്‍ക്കുന്നു. സംഘടനാ തലത്തില്‍ അഴിച്ചുപണി നടത്താന്‍ ദേശീയ നേതൃത്വം തീരുമാനിച്ചത് ഈ സാഹചര്യത്തിലാണ്. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മികച്ച പ്രകടനം പ്രതീക്ഷിച്ച സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. പക്ഷേ തിരിച്ചടിയായിരുന്നു ഫലം.

അതേസമയം, മുതിര്‍ന്ന കോണ്‍ഗ്രസ് എംഎല്‍എ ആര്‍ റോഷന്‍ ബേഗിനെ പാര്‍ട്ടി സസ്‌പെന്റ് ചെയ്തു. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാണിത്. ശിവജിനഗര്‍ എംഎല്‍എയായ ഇദ്ദേഹത്തിന്റെ പേര് ഐഎംഎ ജ്വല്ലറി തട്ടിപ്പിലും ഉയര്‍ന്നുകേട്ടിരുന്നു. വേണുഗോപാലിനെയും സിദ്ധരാമയ്യയെയും പരസ്യമായി വിമര്‍ശിച്ച ബേഗ് അടുത്തിടെ ദില്ലിയിലെത്തി ബിജെപി നേതാക്കളെ കണ്ടിരുന്നു.

error: Content is protected !!