പൊലീസുകാരിയെ തീ കൊളുത്തി കൊന്ന പൊലീസ് ഉദ്യോഗസ്ഥന്‍ അജാസ് മരിച്ചു.
![](https://www.newswings.online/wp-content/uploads/2019/06/ajas.jpg)
ആലപ്പുഴ: മാവേലിക്കരയിൽ പൊലീസുകാരിയെ വെട്ടിയും തീ കൊളുത്തിയും കൊലപ്പെടുത്തിയ കേസിലെ പ്രതിയും പൊലീസുകാരനുമായ അജാസ് മരിച്ചു. വൈകീട്ട് 5.45ഒാടെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു അന്ത്യം.
വള്ളികുന്നം പൊലീസ് സ്‌റ്റേഷനിലെ സിവിൽ പൊലീസ് ഒാഫിസർ സൗമ്യയെ (34) തീ കൊളുത്തി കൊലപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ അജാസിന് ഗുരുതര പൊള്ളലേറ്റിരുന്നു. നാട്ടുകാരുടെ സഹായത്തോടെ അജാസിനെ പൊലീസ് പിടികൂടുകയും പൊലീസ് കസ്റ്റഡിയിൽ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സിക്കുകയുമായിരുന്നു. 50 ശതമാനത്തിന് മുകളിൽ പൊള്ളലേറ്റ അജാസിനെ ഡയാലിസിസിന് ശ്രമം നടത്തിയെങ്കിലും ആരോഗ്യസ്ഥിതി വഷളായതിനാൽ വിജയിച്ചില്ല. ഇയാളുടെ വൃക്കകളുടെ പ്രവർത്തനം നിലച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.
ശനിയാഴ്ച വൈകീട്ടാണ് വള്ളികുന്നത്തെ നടുക്കിയ കൊലപാതകം നടന്നത്. വള്ളികുന്നം ഉൗപ്പൻവിളയിൽ സജീവിന്റെ ഭാര്യയായ സൗമ്യയെ വീടിനു മുന്നിൽവെച്ചാണ് അജാസ് ആക്രമിച്ചത്. കൊടുവാൾ കൊണ്ട് വെട്ടിയും കുത്തിയും സൗമ്യയെ വീഴ്ത്തിയ ശേഷം പെട്രോൾ ഒഴിച്ച് കത്തിക്കുകയായിരുന്നു. കത്തിക്കുന്നതിനിടെ ദേഹത്തേക്ക് തീ പടർന്നതിനാൽ അജാസിന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. വീട്ടിൽ നിന്ന് സ്കൂട്ടറിൽ പുറത്തേക്കിറങ്ങിയ സൗമ്യയെ കാർ ഇടിച്ചുവീഴ്ത്തിയ ശേഷമാണ് കൊടുവാൾ കൊണ്ടാണ് വെട്ടിയത്. തുടർന്ന് കഠാര നെഞ്ചത്ത് കുത്തിയിറക്കി. അയൽവീട്ടിലേക്ക് ഒാടിക്കയറാൻ ശ്രമിക്കുന്നതിനിടെയാണ് പെട്രോൾ ഒഴിച്ച് കത്തിച്ചത്. കൊലപാതക കേസിൽ ആലുവ ട്രാഫിക് സ്‌റ്റേഷനിലെ സി.പി.ഒ കാക്കനാട് വാഴക്കാല നെയ്‌തേലില്‍ എന്‍.എ. അജാസിനെ സര്‍വിസില്‍ നിന്ന് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരുന്നു.