പ്ലാനിങ് കമ്മീഷന് പകരമാകാൻ നീതി ആയോഗിന് കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി

ഡൽഹി: പ്ലാനിങ് കമ്മീഷന് പകരമാകാൻ നീതി ആയോഗിന് കഴിഞ്ഞിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നീതി ആയോഗിന്റെ ഇന്നത്തെനിലയിലുള്ള പ്രവർത്തനങ്ങൾ പര്യാപ്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ രാഷ്ട്രപതി ഭവനിൽ ചേർന്ന നീതി ആയോഗ് സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്ലാനിങ് കമ്മീഷനിൽനിന്നും നീതി ആയോഗിലേക്കുള്ള മാറ്റം കേരളത്തെപ്പോലുള്ള സംസ്ഥാനങ്ങൾക്ക് പഞ്ചവത്സര പദ്ധതിയിലൂടെ ലഭിച്ചിരുന്ന ധനസ്രോതസ് ഇല്ലാതാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

പഞ്ചവത്സര പദ്ധതി കേന്ദ്ര തലത്തിൽ ഒഴിവാക്കിയ ശേഷമുള്ള കേന്ദ്ര പദ്ധതികളിൽ സംസ്ഥാന സർക്കാരുകൾക്ക് കുടുതൽ വിഹിതം വഹിക്കേണ്ടി വരുന്നത് സർക്കാരുകളുടെ ധനകാര്യ ശേഷി കുറയ്ക്കുന്നതിന് ഇടയാക്കിയെന്നും പിണറായി വിജയൻ പറഞ്ഞു. പ്രളയത്തിനു ശേഷം സാമ്പത്തിക നിയന്ത്രണങ്ങൾ മൂലം കേരളത്തിന് ബുദ്ധിമുട്ട് നേരിടേണ്ടി വന്നിട്ടുണ്ട്. കേരളത്തിന് 31,000 കോടി രൂപയുടെ നഷ്ടമാണ് സഹിക്കേണ്ടിവന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

രാഷ്ട്രപതി ഭവനില്‍ ചേര്‍ന്ന നീതി ആയോഗ് സമ്മേളനത്തിൽ പശ്ചിമ ബംഗാള്‍, തെലങ്കാന, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പങ്കെടുത്തില്ല.

error: Content is protected !!