സമരം ചെയ്ത 70 ഓളം വനിതകളെ കൂട്ടബലാത്സംഗം ചെയ്ത് സുഡാന്‍ സൈന്യം

സമരം ചെയ്ത 70 ഓളം വനിതകളെ കൂട്ടബലാത്സംഗം ചെയ്ത് സൈന്യം. ആഭ്യന്തര കലാപം രൂക്ഷമായ സുഡാനിലാണ് സംഭവം. ജനകീയ സര്‍ക്കാരിനു വേണ്ടി പ്രതിഷേധം ചെയ്ത വനിതകളെയാണ് പാരാമിലിട്ടറി അംഗങ്ങള്‍ ബലാത്സംഗം ചെയ്തത്.

ഖാര്‍ത്തുമിലെ സൈനിക കേന്ദ്രത്തിനു മുന്നില്‍ പ്രക്ഷോഭം തുടരുന്നതിനിടെ പ്രതിഷേധക്കാര്‍ക്കു നേരെ ജൂണ്‍ മൂന്നിന് സൈന്യം അക്രമം അഴിച്ചുവിടുകയായിരുന്നു. തുടര്‍ന്നു നടന്ന അക്രമത്തില്‍ നൂറിലേറെ പേര്‍ കൊല്ലപ്പെട്ടതായും 700ലേറെ പേര്‍ക്കു പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ടായിരുന്നു. മരിച്ചവരില്‍ 19 കുട്ടികള്‍ ഉള്‍പ്പെടുന്നു. പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ ഉത്തരവ് നല്‍കിയതായും അക്കാര്യത്തില്‍ ചില തെറ്റുകള്‍ പറ്റിയതായും സൈന്യം സമ്മതിച്ചിട്ടുണ്ട്.

സൈനിക ഭരണകൂടത്തിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്‌സസ് എന്ന അര്‍ധസൈനികരാണ് സമരം നടത്തിയ ആയിരക്കണക്കിനു പേര്‍ക്കു നേരെ അക്രമം അഴിച്ചു വിട്ടത്. സൈനിക കേന്ദ്രത്തിനു നേരെ നടന്ന അതിക്രമം തടയാനെന്ന പേരില്‍ നടത്തിയ തിരച്ചിലുകള്‍ക്കിടെയായിരുന്നു ബലാത്സംഗമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

പ്രക്ഷോഭകരെ ചികിത്സിച്ച ആശുപത്രി ജീവനക്കാര്‍ക്കു നേരെയും പീഡനമുണ്ടായി. യുഎന്‍ മനുഷ്യാവകാശ കൗണ്‍സില്‍ സ്വതന്ത്രാന്വേഷണവും ആവശ്യപ്പെട്ടിട്ടുണ്ട്.

error: Content is protected !!