എസ് ഡി പി ഐ , പോപ്പുലര്‍ ഫ്രണ്ട്, തൗഹീദ് ജമാ അത്ത് സംഘടനകളുടെ ഓഫീസുകളില്‍ റെയ്ഡ്

തമിഴ്‌നാട്ടില്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ വ്യാപക റെയ്ഡ്. കേരളത്തില്‍ ഐഎസ് ആക്രമണപദ്ധതിയിട്ടെന്ന സൂചനയുടെ പശ്ചാത്തലത്തിലാണ് പരിശോധന.
കുംഭകോണം, കാരക്കല്‍, രാമനാഥപുരം എന്നിവിടങ്ങളിലെ എസ്ഡിപിഐ, പോപ്പുലര്‍ ഫ്രണ്ട്, തൗഹീദ് ജമാ അത്ത് എന്നീ സംഘടനകളുടെ ഓഫീസുകളിലാണ് പരിശോധന നടത്തിയതെന്നാണു റിപ്പോര്‍ട്ട്. കേരളത്തില്‍ നിന്നെത്തിയ എന്‍ഐഎ സംഘവും റെയ്ഡില്‍ പങ്കെടുത്തു.

അടുത്തിടെ ഡിഎംകെ നേതാവ് രാമലിംഗം കൊല്ലപ്പെട്ട സംഭവത്തില്‍ ഈ സംഘടനയുടെ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെന്ന് എന്‍ഐഎക്കു സൂചന ലഭിച്ചിട്ടുണ്ട്.ശ്രീലങ്കയിലെ കൂട്ടക്കുരുതിയെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത പാലക്കാട് സ്വദേശി റിയാസ് അബൂബക്കറില്‍നിന്നാണ് തമിഴ്‌നാട് ബന്ധത്തിന്റെ സൂചന എന്‍ഐഎക്കു ലഭിക്കുന്നത്. റിയാസിനു കാസര്‍കോട് കേന്ദ്രീകരിച്ച് 2016 ജൂലൈയില്‍ നടന്ന ഇസ്ലാമിക് സ്റ്റേറ്റ് റിക്രൂട്ട്‌മെന്റുമായി ബന്ധമുള്ളതായി കണ്ടെശത്തിയിരുന്നു. അന്ന് ഐഎസില്‍ ചേരാന്‍ കാസര്‍കോട് നിന്നു 14 പേര്‍ അഫ്ഗാനിസ്ഥാനിലേക്കും ഒരാള്‍ സിറിയയിലേക്കും കടന്നിരുന്നു.

അതേസമയം കഴിഞ്ഞദിവസം പിടിയിലായ റിയാസ് കേരളത്തില്‍ ചാവേര്‍ ബോംബ് സ്‌ഫോടനങ്ങള്‍ നടത്താന്‍ലക്ഷ്യമിട്ടിരുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു . ഇതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനിടയിലാണ് എന്‍ഐഎയുടെ കസ്റ്റഡിയിലാകുന്നത്. ഐഎസില്‍ ചേര്‍ന്ന മലയാളികളാണു സ്‌ഫോടനം നടത്താന്‍ നിര്‍ദേശം നല്‍കിയത്. വിനോദസഞ്ചാരികള്‍ അധികമെത്തുന്ന കൊച്ചിയിലെ സ്ഥലങ്ങളില്‍ ആക്രമണം നടത്താനായിരുന്നു പദ്ധതി. എന്നാല്‍, ഒപ്പമുള്ളവര്‍ പിന്തുണച്ചില്ല. എന്നിട്ടും സ്‌ഫോടനത്തിനു വേണ്ട കാര്യങ്ങള്‍ താന്‍ ഒരുക്കിവരികയായിരുന്നുവെന്നു റിയാസ് എന്‍ഐഎയ്ക്കു മൊഴി നല്‍കിയതായാണു റിപ്പോര്‍ട്ട്.

ശ്രീലങ്കയിലെ സ്‌ഫോടനങ്ങള്‍ക്കു പിന്നില്‍ തങ്ങളാണെന്ന് അവകാശപ്പെട്ട് ഐഎസ് അറബിയിലും ഇംഗ്ലീഷിലും തമിഴിലും മലയാളത്തിലും വീഡിയോ ഇറക്കിയിരുന്നു. തങ്ങളുടെ ശേഷി ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ യുവാക്കളെ ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മലയാളത്തിലും തമിഴിലും പ്രസ്താവന ഇറക്കിയതെന്നാണ് വിദേശ ഏജന്‍സികളുടെ വിലയിരുത്തല്‍. മലബാര്‍ മേഖലയിലെ ചില ജില്ലകളില്‍ ഐഎസിന്റെ പ്രവര്‍ത്തനം സജീവമാണെന്നും ദേശീയ അന്വേഷണ ഏജന്‍സി കരുതുന്നു.

error: Content is protected !!