ഇരിട്ടി യാക്കൂബ് വധം ; 18 ന് വിധിപറയും
സിപിഎം പ്രവര്ത്തകന് ഇരിട്ടി കീഴൂരിലെ കോട്ടത്തിക്കുന്ന് കാണിക്കല്‍ വളപ്പില്‍ യാക്കൂബിനെ (24) ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ 18ന് അഡീഷണല്‍ ജില്ലാ ജഡ്ജ് ആര്.എല്‍. ബൈജു വിധി പറയും. കേസിന്റെ വിചാരണയുടെ അടിസ്ഥാനത്തില്‍ കേസിലെ മുഴുവന്‍ പ്രതികളേയും കോടതി ചോദ്യം ചെയ്തിരുന്നു. ആര്‍എസ്എസ് നേതാവ് വല്സന് തില്ലങ്കേരി ഉള്‍പ്പെടെയുള്ള പ്രതികള്‍ കോടതിയില്‍ കുറ്റം നിഷേധിച്ചിരുന്നു.
23 സാക്ഷികളെയാണ് ഈ കേസില്‍ വിസ്തരിച്ചത്. 12 തൊണ്ടിമുതലുകളും 47 രേഖകളും മാര്‍ക്ക് ചെയ്തു. 2006 ജൂണ്‍ 13 ന് രാത്രി 9.15 നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന യാക്കൂബിനെ അക്രമി സംഘം ബോംബെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. വിചാരണയ്ക്ക് മുന്നോടിയായി കൊലപാതകം നടന്ന സ്ഥലവും ഗൂഢാലോചന നടന്ന സ്ഥലവും ഡിസ്ട്രിക്ട് ഗവണ്മെന്റ് പ്ലീഡര്‍ ബി.പി. ശശീന്ദ്രനും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബിനിഷയും സന്ദര്‍ശിച്ചിരുന്നു. സംഭവ സമയത്ത് ജില്ലാ കളക്ടറായിരുന്ന ഇഷിത റോയിയാണ് കേസില്‍ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരമുള്ള കുറ്റപത്രത്തിനായിട്ടുള്ള അനുമതി നല്‍കിയത്.
ഇരിട്ടി സിഐയായിരുന്ന ഇപ്പോഴത്തെ നാദാപുരം ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാമാണ് കേസന്വേഷണം നടത്തിയത്. വൽസൻ തില്ലങ്കേരിക്ക് പുറമെ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ ശങ്കരന് മാസ്റ്റര്‍, മനോഹരന്, വിജേഷ്, കൊടേരി പ്രകാശന്, കാവേഷ്, ജയകൃഷ്ണന്, ദിവാകരന്, സുമേഷ്, പവിത്രന്, മാവില ഹരീന്ദ്രന്‍, കെ.കെ മനോഹരന്, സജീഷ്, കെ.സജീഷ്, പടയംകുടി വല്സന്, വള്ളി കുഞ്ഞിരാമന്, കിഴക്കെ വീട്ടില്‍ ബാബു എന്നിവരാണ് കേസിലെ പ്രതികള്‍. പ്രതിഭാഗത്തിനുവേണ്ടി ജോസഫ് തോമസ്, സുനില്‍കുമാര്‍, പി. പ്രേമരാജന്‍ എന്നിവരും ഹാജരായി.