കണ്ണൂരിൽ ചുഴലിക്കാറ്റിലും മഴയിലും വ്യാപക നാശനഷ്ടം
ചുഴലിക്കാറ്റും മഴയും മലയോരത്ത് വ്യാപകമായി നാശം വിതച്ചു. നാലുവീടുകള്‍ ഭാഗികമായി തകര്‍ന്നു. മേഖലയില്‍ വൈദ്യുതി ബന്ധം താറുമാറായി. ആറളം, പടിയൂര്‍ വില്ലേജുകളിലാണ് വീടുകള്‍ക്ക് നാശം നേരിട്ടത്. തിങ്കളാഴ്ച രാത്രിയാണ് മേഖലയില്‍ ചുഴലിക്കാറ്റും മഴയും ശക്തമായ ഇടിമിന്നലും ഉണ്ടായത്. ആറളം കളരിക്കാട്ടെ പ്രകാശന്റെ വീടിന്റെ മേല്‍ക്കൂര കാറ്റില്‍ പാറിപ്പോയി. സമീപത്തെ നീരാറ്റില്‍ സജിതയുടെ വീടിന്റെ മേല്‍ക്കുര മരം വീണ് തകര്‍ന്നു. പേരാവൂരില്‍ നിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ചേര്‍ന്ന് മരം മുറിച്ചു നീക്കി. കളരിക്കാട്ടെ മംഗലോടന്‍ മജീദിന്റെ വീടിന്റെ മേല്‍ക്കൂരയും മരം വീണ് ഭാഗികമായി തകര്‍ന്നു.
പടിയൂരില്‍ പാലക്കാടന്‍ ഗോവിന്ദന്റെ വീടിന് മുകളില്‍ മരം വീണു. വില്ലേജ് അധികൃതര്‍ പരിശോധന നടത്തി. പായം കടമുണ്ടായില് വൈദ്യുത ലൈനിനു മുകളിലേക്ക് തെങ്ങ് വീണ് മേഖലയില്‍ വൈദ്യുതി ബന്ധം തകരാറിലായി. ടൗണുകളില്‍ ഉള്‍പ്പെടെ മണിക്കൂറുകളോളം വൈദ്യുതി മുടങ്ങി. പായം, വട്ട്യറ, കരിയാല്‍, കാടമുണ്ട, ആറളം, എടൂര്‍, വെളിമാനം, പടിയൂര്‍, കുയിലൂര്‍, കരിക്കോട്ടക്കരി, കീഴ്പ്പള്ളി എന്നിവിടങ്ങളിലാണ് വൈദ്യുതിബന്ധം തകരാറിലായത്. എടൂര്‍ മേഖലയില്‍ 15 ഓളം വൈദ്യുത തൂണുകള്‍ മരം വീണ് പൊട്ടി. 30 ഇടങ്ങളില്‍ ലൈനിനുമുകളില്‍ മരം വീണപ്പോള്‍ 40 ഇടങ്ങളില്‍ കമ്പിപൊട്ടി.
ഇരിട്ടി ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ 28 വൈദ്യുത തൂണുകള്‍ തകര്‍ന്നപ്പോള്‍ 78 ഇടങ്ങളില്‍ മരം വീണു. ഉള്‍പ്രദേശങ്ങളില്‍ ഒന്ന് രണ്ട് ദിവസത്തിനുള്ളില്‍ മാത്രമേ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ കഴിയുകയുള്ളുവെന്ന് വൈദ്യുതി വകുപ്പ് അധികൃതര്‍ പറഞ്ഞു.