ആറാംഘട്ട വോട്ടെടുപ്പ് തുടങ്ങി: ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങള്‍ വിധിയെഴുതുന്നു

ദില്ലി: ലോകസഭ തെരഞ്ഞെടുപ്പിന്‍റെ ആറാം ഘട്ട പോളിംഗ് ആരംഭിച്ചു. ഇനി ഒരൊറ്റ ഘട്ടം കൂടി, അതു കഴിഞ്ഞാൽ വോട്ടെണ്ണൽ. രാവിലെ ഏഴ് മുതൽ വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളിലാണ് ഈ ഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്നത്. ഉത്തര്‍ പ്രദേശിലെ 14 സീറ്റുകളിലും പശ്ചിമ ബംഗാളിലെയും ബിഹാറിലെയും എട്ടു വീതം സീറ്റുകളിലും ജനം വിധിയെഴുതും.ജ്യോതിരാദിത്യ സിന്ധ്യ, കീര്‍ത്തി ആസാദ്, ഭൂപേന്ദിര്‍ സിങ്ങ് ഹൂഡ, ഷീലാ ദീക്ഷിത്, ഗൗതം ഗംഭീര്‍ എന്നിവരാണ് ജനവിധി തേടുന്ന പ്രമുഖ സ്ഥാനാര്‍ഥികള്‍. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, സോണിയ ഗാന്ധി, രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി എന്നിവർ ഇന്ന് വോട്ട് ചെയ്യും.

ദില്ലിയിലും ഹരിയാനയിലും ഇന്നാണ് വോട്ടെടുപ്പ്. ഹരിയാനയില്‍ പത്തും ദില്ലിയില്‍ ഏഴ് മണ്ഡലങ്ങളുമാണ് ഇന്ന് പോളിംഗ് ബൂത്തിലേക്ക് നീങ്ങുന്നത്. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിങ്ങും ബിജെപി സ്ഥാനാര്‍ഥി പ്രഗ്യാസിങ്ങും ഏറ്റുമുട്ടുന്ന ഭോപ്പാലാണ് ശ്രദ്ധേയമായ മണ്ഡലങ്ങളിലൊന്ന്.

ആറാം ഘട്ടത്തിൽ 979 സ്ഥാനാർഥികളാണുള്ളത്. ആകെ 10.17 കോടി വോട്ടർമാർമാർക്കായി 1.13 ലക്ഷം പോളിങ് സ്റ്റേഷനുകളും. വോട്ടെടുപ്പ് നടക്കുന്ന 59ൽ 45 മണ്ഡലത്തിലും 2014ൽ ബിജെപിക്കായിരുന്നു വിജയം.

error: Content is protected !!