കേരളം ഇന്ത്യൻ ജനതയുടെ വികാരം മാനിക്കാത്ത നാടെന്ന് പി സി ജോർജ്
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യ മുഴുവൻ നരേന്ദ്ര മോദിയെ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലേറ്റിയപ്പോള്‍ കേരളം ഇന്ത്യൻ ജനതയുടെ വികാരം മാനിക്കാത്ത നാടായി മാറിയെന്ന് പി സി ജോര്‍ജിന്‍റെ വിമര്‍ശനം. രാജ്യത്ത് കോൺഗ്രസ് തകര്‍ന്നടിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിലെ 20 സീറ്റിൽ 19ലും കോൺഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത് മലയാളിയുടെ തല തിരിഞ്ഞ സമീപനത്തിന്‍റെ ഭാഗമാണെന്ന് പി സി ജോര്‍ജ് കുറ്റപ്പെടുത്തി. മലയാളി മനസ്സൊന്ന് മാറ്റിപ്പിടിക്കണമെന്നും പി സി ജോര്‍ജ് പറഞ്ഞു.
കേരളം ഇന്ത്യയുടെ ഭാഗമാണെന്ന് ഓര്‍ക്കമണെന്ന് പി സി ജോര്‍ജ് പറഞ്ഞു. ഇന്ത്യൻ ജനതയുടെ വികാരം മാനിക്കുന്ന നാടായി കേരളം മാറണം. രാജ്യത്ത് അഞ്ച് വര്‍ഷം കൂടുമ്പോള്‍ എത്രയോ സര്‍ക്കാരുകള്‍ മാറി വന്നു. പക്ഷെ ഒരു സര്‍ക്കാരും വാചകമടിക്കുകയല്ലാതെ വാക്കുപാലിച്ചില്ല. എന്നാൽ നരേന്ദ്ര മോദിയെന്ന വലിയ മനുഷ്യൻ തെരഞ്ഞെടുപ്പ് കാലത്ത് പറഞ്ഞത് മുഴുവൻ നടപ്പാക്കിയെന്ന് പി സി ജോര്‍ജ് ചൂണ്ടിക്കാട്ടി. ഇന്ത്യ സാമ്പത്തികരംഗത്ത് ഇന്ന് അഞ്ചാമത്തെ രാജ്യമാണ്. നരേത്തെ മറ്റു രാജ്യങ്ങള്‍ക്ക് മുന്നിൽ കൈകൂപ്പി നിൽക്കുകയായിരുന്നു ഇന്ത്യ. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് മുന്നിൽ മറ്റു രാജ്യങ്ങള്‍ കൈകൂപ്പി നിൽക്കുകയാണെന്നും പി സി ജോര്‍ജ് പറഞ്ഞു.
ഉത്തരേന്ത്യയിൽ നടക്കുന്ന കൊലപാതകങ്ങളിൽ ബിജെപിയെ പഴിക്കരുതെന്ന് പി സി ജോര്‍ജ് പറഞ്ഞു. കോടിക്കണക്കിന് ജനങ്ങളുള്ള ഇന്ത്യയിൽ അഞ്ചോ ആറോ കൊലപാതകങ്ങള്‍ വെച്ച് പാര്‍ട്ടിയെ പഴിപറയരുതെന്നും പ്രാദേശികമായ പ്രശ്നങ്ങളാകാം കൊലപാതകത്തിന് കാരണമാകുന്നതെന്നും പി സി ജോര്‍ജ് പറഞ്ഞു.