ജയിച്ചത് നാല് എംഎൽഎമാർ; സംസ്ഥാനത്ത് ആറിടത്ത് ഉപതെരഞ്ഞെടുപ്പ് വരുന്നു

തിരുവനന്തപുരം: സംസ്ഥാനത്തു നിന്ന് ലോക്സഭാ തെരഞ്ഞെടുപ്പിന് മത്സരരംഗത്തിറങ്ങിയ നാല് എംഎൽഎമാരും ജയിച്ചു കയറിയതോടെ ആറിടത്ത് ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങി. എംഎൽഎമാര്‍ ലോക്സഭയിലേയ്ക്ക് ജയിച്ച വട്ടിയൂര്‍ക്കാവ്, എറണാകുളം, കോന്നി, അരൂര്‍ മണ്ഡലങ്ങള്‍ക്ക് പുറമേ നേരത്തെ തന്നെ ഒഴിവു വന്ന പാലാ, മഞ്ചേശ്വരം എന്നിവിടങ്ങളിലും ഉപതെരഞ്ഞെടുപ്പ് നടക്കും.

വരുന്ന സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളിൽ ഉപതെരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതപ്പെടുന്നത്. ലോക്സഭാ തെരഞ്ഞെടുപ്പിൽ വൻ പരാജയമേറ്റുവാങ്ങിയ ഇടതുമുന്നണിയ്ക്ക് ഉപതെരഞ്ഞെടുപ്പുകള്‍ വലിയ ഭീഷണിയാകും. സംസ്ഥാനത്ത് ഇതാദ്യമായാണ് ഇത്രയധികം നിയമസഭാ സീറ്റുകളിലേയ്ക്ക് ഒരേസമയം തെരഞ്ഞെടുപ്പ് നടക്കുന്നത്.

തെക്കൻ കേരളത്തിൽ രണ്ട് സീറ്റുകളിലും മധ്യകേരളത്തിൽ മൂന്ന് സീറ്റുകളിലും വടക്കൻ കേരളത്തിൽ ഒരിടത്തുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.

തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് എംഎൽഎ ആയ കെ മുരളീധരൻ വടകരയിൽ നിന്ന് ലോക്സഭയിലെത്തുന്നതോടെയാണ് വട്ടിയൂര്‍ക്കാവ് മണ്ഡലത്തിൽ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി ഏറെ പ്രതീക്ഷ വെച്ചുപുലര്‍ത്തുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. ഏറെ അടിയൊഴുക്കുകളും ഇവിടെ പ്രതീക്ഷിക്കുന്നുണ്ട്.

ആറ്റിങ്ങൽ മണ്ഡലത്തിൽ അടൂര്‍ പ്രകാശ് ജയിച്ചതോടെ കോന്നിയിലും ഉപതെരഞ്ഞെടുപ്പ് വേണ്ടി വരും. ആലപ്പുഴ മണ്ഡലത്തിൽ നിന്ന് ജയിച്ച അരൂര്‍ എംഎൽഎ എ എം ആരിഫിന് പകരക്കാരനെ കണ്ടെത്താനും ഉപതെരഞ്ഞെടുപ്പ് നടക്കും. എന്നാൽ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഉള്‍പ്പെടെ അരൂരിൽ നിന്ന് ഇടതുമുന്നണിയ്ക്ക് മേൽക്കൈ നേടാനായില്ലെന്നത് ഉപതെരഞ്ഞെടുപ്പിലെ കടുത്ത മത്സരം തന്നെയാണ് സൂചിപ്പിക്കുന്നത്.

കെ എം മാണിയുടെ മരണത്തോടെ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന പാലാ മണ്ഡലത്തിൽ കേരള കോൺഗ്രസ് സ്ഥാനാര്‍ത്ഥി തന്നെയാണ് മത്സരിക്കുകയെന്നാണ് സൂചന. മാണിയുടെ കുടുംബത്തിൽ നിന്ന് ഒരു സ്ഥാനാര്‍ത്ഥിയുണ്ടാകുമോ മാണി ഗ്രൂപ്പിൽ നിന്ന് മറ്റാരെങ്കിലുമാണോ സ്ഥാനാര്‍ത്ഥിയാകുക എന്ന കാര്യം ഇനിയും വ്യക്തമായിട്ടില്ല.

അതേസമയം, എറണാകുളം എംഎൽഎ ഹൈബി ഈഡന്‍റെ പകരക്കാരനാകാനുള്ള സ്ഥാനാര്‍ത്ഥിയെ കണ്ടെത്താൻ യുഡിഎഫിന് നന്നേ വിയര്‍പ്പൊഴുക്കേണ്ടി വരും. ലോക്സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനുണ്ടായ തള്ളിക്കയറ്റത്തിന്‍റെ തുടര്‍ച്ചയെന്നോണം നിയമസഭാ തെരഞ്ഞെടുപ്പിലേയ്ക്കും നേതാക്കളുടെ പോരാട്ടം നടന്നേക്കും. എറണാകുളം നിയമസഭാ മണ്ഡലത്തിൽ നിന്ന് ഹൈബി ഈഡന് ലഭിച്ച മികച്ച ഭൂരിപക്ഷം യുഡിഎഫിന്‍റെ സാധ്യതകളും ഊട്ടിയുറപ്പിക്കുന്നുണ്ട്.

മഞ്ചേശ്വരത്തെ തെരഞ്ഞെടുപ്പ് സംബന്ധിച്ച കേസ് പിൻവലിക്കാമെന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുരേന്ദ്രൻ സമ്മതിച്ചതോടെ ഹൈക്കോടതിയുടെ അന്തിമവിധി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപായി ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

error: Content is protected !!