കണ്ണൂർ കളക്ടറേറ്റിനെതിരെ ഞെട്ടിക്കുന്ന പരാതി; തെരഞ്ഞെടുപ്പ് രേഖകൾ ചോരുന്നുവെന്ന് കാണിച്ച് കെ.സുധാകരൻ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി.
![](https://www.newswings.online/wp-content/uploads/2019/05/k-sudhakaran.jpg)
കണ്ണൂർ: തെരഞ്ഞെടുപ്പ് രേഖകൾ രഹസ്യമായി സൂക്ഷിക്കാൻ ചുമതലപ്പെട്ട കണ്ണൂർ ജില്ലാ കളക്ടർ രഹസ്യരേഖകൾ എൽഡിഎഫ് താത്പര്യത്തിനനുസരിച്ച് പരസ്യപ്പെടുത്താൻ കൂട്ടുനിൽക്കുകയാണെന്നും നടപടി വേണമെന്നുമാവശ്യപ്പെട്ട് കെപിസിസി വർക്കിംഗ് പ്രസിഡന്റും കണ്ണൂർ ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയുമായ കെ.സുധാകരൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. പാമ്പുരുത്തി ദ്വീപിലെ പോളിംഗ് സ്റ്റേഷനിൽ നടന്നുവെന്ന രൂപത്തിൽ എൽഡിഎഫ് പരസ്യപ്പെടുത്തുന്ന ദൃശ്യങ്ങൾ എഡിറ്റ് ചെയ്യപ്പെട്ടതും വ്യാജവുമാണ്. മാധ്യമങ്ങളിൽ വന്ന ദൃശ്യങ്ങൾ യഥാർഥത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകളിൽ എഡിറ്റ് ചെയ്യപ്പെട്ടതാണെന്നുള്ളതും ജില്ലയിലെ പോളിംഗ് സ്റ്റേഷനുകളിലെ വീഡിയോഗ്രഫി ദൃശ്യങ്ങൾ പരസ്യമാക്കാൻ വരണാധികാരികൂടിയായ കളക്ടർ കൂട്ടുനില്ക്കുന്നതും ശരിയായ നടപടിയല്ലെന്നും ഇക്കാര്യത്തിൽ അടിയന്തരമായി തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇടപെടൽ ഉണ്ടാകണമെന്നും നിവേദനത്തിൽ സുധാകരൻ ആവശ്യപ്പെട്ടു. വെബ്കാസ്റ്റിംഗ് നടക്കാത്ത പോളിംഗ് സ്റ്റേഷനുകളിലായിരുന്നു വീഡിയോഗ്രഫി സംവിധാനം ഏർപ്പെടുത്തിയിരുന്നത്. വീഡിയോഗ്രഫിയുമായി ബന്ധപ്പെട്ട ഇമേജുകളും വീഡിയോഗ്രഫി നടത്തിയ സാധനങ്ങളും സർക്കാരിന്റെ രഹസ്യരേഖകളിൽപ്പെടുന്നതുമാണ്. പൊതുജനങ്ങൾക്ക് ലോകത്തിന്റെ ഏതു ഭാഗത്തുനിന്നും കാണാൻ കഴിയുന്നവിധത്തിൽ പോളിംഗ് ആരംഭിച്ചതുമുതൽ അവസാനിക്കുന്നത് വരെ വെബ് കാസ്റ്റിംഗ് നടപടികൾ ദൃശ്യമായിരുന്നു. എന്നാൽ വീഡിയോഗ്രഫി പരസ്യമായ രേഖയല്ലാത്തതിനാൽ വീഡിയോഗ്രഫിയിലൂടെ റിക്കാർഡ് ചെയ്യപ്പെട്ട വസ്തുതകളും സാധനസാമഗ്രികളും കളക്ടറെ സീൽചെയ്ത കവറിൽ ഏൽപ്പിക്കുന്നതാണ്. എന്നാൽ എൽഡിഎഫിന്റെ നേതൃത്വത്തിൽ വ്യാപകമായി കള്ളവോട്ട് ചെയ്തുവെന്ന് വെബ് കാസ്റ്റിംഗ് ദൃശ്യങ്ങളിലൂടെ വാർത്താമാധ്യമങ്ങളിൽ പുറത്തുവന്നപ്പോൾ പ്രതിരോധത്തിലായ എൽഡിഎഫിനെ സഹായിക്കുന്നതിനുവേണ്ടി പാമ്പുരുത്തി ദ്വീപിലെ വീഡിയോ ദൃശ്യങ്ങൾ തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം പരസ്യമാക്കപ്പെട്ടിരിക്കുകയാണ്. രഹസ്യമായി സൂക്ഷിക്കേണ്ട രഹസ്യരേഖകൾ മാധ്യമങ്ങളിലൂടെ പുറത്തുവന്നിരിക്കുകയാണ്. ഈ ദൃശ്യങ്ങൾ കളക്ടർക്ക് സീൽ ചെയ്ത് സമർപ്പിച്ചതാണ്.തെരഞ്ഞെടുപ്പ് ദൃശ്യങ്ങൾ വ്യാപകമായ രീതിയിൽ എൽഡിഎഫ് പ്രവർത്തകർക്ക് ലഭ്യമാകുന്ന രീതിയിൽ പരസ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് അവസാനിച്ച സമയത്ത് അന്നുതന്നെ ഏറ്റുവാങ്ങി സീൽ ചെയ്ത് സൂക്ഷിക്കപ്പെടേണ്ട രേഖകളും സൂക്ഷിക്കപ്പെട്ടുവെന്ന് കരുതുന്ന രേഖകളും തെരഞ്ഞെടുപ്പ് കഴിഞ്ഞ് ഒൻപത് ദിവസത്തിനുശേഷം പുറത്തുവന്നതിന്റെ ദുരൂഹത ജില്ലാ വരണാധികാരിയുടെ ഭാഗത്തുനിന്ന് സംഭവിച്ച വീഴ്ചയുടെ വ്യാപ്തി കൂട്ടുന്നുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി.