ബി.ജെ.പി വീണ്ടും അധികാരത്തിലേറിയാല്‍ നാടുവിടാൻ ഒരുങ്ങി യു.പിയില്‍ ഒരു കൂട്ടം മുസ്‌ലിങ്ങള്‍.
![](https://www.newswings.online/wp-content/uploads/2019/05/aysha.jpg)
ലക്‌നോ: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ഒരു ദിവസം മാത്രം അവശേഷിക്കെ കേന്ദ്രത്തില്‍ വീണ്ടും എന്‍.ഡി.എ സര്‍ക്കാര്‍ അധികാരത്തിലെത്തിയാല്‍ ഗ്രാമം വിടാനൊരുങ്ങി ഒരുകൂട്ടം മുസ്‌ലിം കുടുംബങ്ങള്‍. കിഴക്കന്‍ ഉത്തര്‍പ്രദേശിലെ നയാബന്‍ ഗ്രാമത്തിലുള്ള മുസ്‌ലിം കുടുംബങ്ങളാണ് തങ്ങളുടെ നിസ്സഹായാവസ്ഥ പങ്കുവെക്കുന്നത്.
ഹിന്ദുക്കളും മുസ്‌ലിങ്ങളും സന്തോഷത്തോടെയും സമാധാനത്തോടെയും കഴിഞ്ഞിരുന്ന നാളുകള്‍ ഇപ്പോള്‍ ഓര്‍മ മാത്രമാണെന്ന് അവര്‍ പറയുന്നു. നേരത്തെ കാര്യങ്ങള്‍ നല്ലതായിരുന്നു. സന്തോഷത്തിലും സങ്കടത്തിലും ഇരു മതസ്ഥരും ാെന്നിച്ചായിരുന്നു. മരണത്തിലും ജനനത്തിലും കൂടെ നിന്നു. എന്നാല്‍ ഒരു ഗ്രാമത്തിലാണ് ജീവിക്കുന്നതെങ്കിലും ഞങ്ങള്‍ വേര്‍തിരിഞ്ഞാണ് കഴിയുന്നത്. ഗ്രാമത്തിലെ ചെരുകിടകച്ചവടക്കാരനായ ഗുല്‍ഫാം അലി പറയുന്നു.
2014ല്‍ മോദി അധികാരത്തിലേറി. 17ല്‍ ഉത്തര്‍പ്രദേശ് യോഗിയുടെ കീഴിലായി. മോദിയും യോഗിയും യു.പിയെ നശിപ്പിച്ചു. ഹിന്ദുക്കളേയും മുസ് ലിങ്ങളേയും ഭിന്നിപ്പിക്കലായിരുന്നു അവരുടെ മുഖ്യഅജണ്ട. അതുമാത്രമായിരുന്നു അവരുടെ ലക്ഷ്യം. നേരത്തെ ഇങ്ങനെ ആയിരുന്നില്ല. ഞങ്ങള്‍ക്ക് ഇവിടെ വിട്ടുപോവേണ്ട അവസ്ഥയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഞങ്ങളത് ആഗ്രഹിക്കുന്നില്ല ഗുല്‍ഫാം പറയുന്നു. തന്റെ അമ്മവനുള്‍പെടെ കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടെ നിരവധി മുസ്‌ലിം കുടുംബങ്ങള്‍ ഗ്രാമം വിട്ടു പോയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. തങ്ങള്‍ക്കിടയില്‍ വര്‍ഗീയതയും ചേരിതിരിവുമുണ്ടാക്കിയത് ബി.ജെ.പിയാണെന്നും ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ ഇതെല്ലാം ബി.ജെ.പി നിഷേധിക്കുകയാണ്.
തങ്ങളുടെ സ്വാതന്ത്രങ്ങള്‍ പതിയെപ്പതിയെ ഓരോന്നായി ഇല്ലാതാവുകയാണ് യോഗി ഭരണത്തിന്‍ കീഴിലെന്ന് അദ്ദേഹം പറഞ്ഞു.
പശുവിനെ അറക്കുന്നതും ബീഫ് വില്‍പ്പന നടത്തുന്നതുമെല്ലാം വലിയ കുറ്റങ്ങളായി ചുമത്തി ചിലര്‍ മുതലെടുപ്പ് നടത്തുകയായിരുന്നു. നിരവധി അക്രമസംഭവങ്ങളാണ് ഗോഹത്യയുടെ പേരില്‍ ഈ ഗ്രാമത്തില്‍ നടന്നത്. മുസ്‌ലിങ്ങളെ രണ്ടാം തരക്കാരാക്കി, അക്രമകാരികളാക്കി ചിത്രീകരിക്കാനുള്ള ശ്രമവും നടന്നെന്നും ഗ്രാമവാസികള്‍ പറയുന്നു.
2017 ലെ റമദാന്‍ മാസത്തില്‍ ഹിന്ദു ആക്ടിവിസ്റ്റുകളെന്ന് അവകാശപ്പെടുന്ന ചിലര്‍ മദ്രസകളില്‍ മൈക്രോഫോണ്‍ ഉപയോഗിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ബാങ്ക് വിളിക്ക് സ്പീക്കര്‍ ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്നും മറ്റുമായിരുന്നു അവരുടെ ആവശ്യം. നേരത്തെ ഇത്തരത്തിലുള്ള യാതൊരു സംഭവങ്ങളും ഇവിടെ ഉണ്ടായിരുന്നില്ല.
സ്വാഭാവികമായും പ്രശ്‌നങ്ങള്‍ ആരംഭിച്ചു തുടങ്ങി. ഹിന്ദുക്കള്‍ക്കും മുസ്‌ലീങ്ങള്‍ക്കും ഇടയില്‍ പരസ്പരം ശത്രുത വളര്‍ത്തിയെടുക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നില്‍. അവരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി അതിന് തയ്യാറായി. ഇവിടെ ഞങ്ങളുടെ മതം അനുശാസിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ പോലും വിലക്കുണ്ട്. എന്നാല്‍ അവര്‍ അവര്‍ക്ക് തോന്നുന്നതെല്ലാം ചെയ്യുന്നു. നിയമവിദ്യാര്‍ത്ഥിയായ അയിഷ പറയുന്നു.
ഞങ്ങളുടെ ചില ആഘോഷങ്ങള്‍ക്കിടെ പോലും മുസ്‌ലിം വിരുദ്ധ മുദ്രാവാക്യം വിളിച്ച് പ്രശ്‌നമുണ്ടാക്കാന്‍ ചിലര്‍ ശ്രമിച്ചു. ഞങ്ങളുമായി വളരെ സ്‌നേഹത്തിലും സൗഹൃദത്തിലും സംസാരിച്ചവര്‍ പോലും ഇപ്പോള്‍ അങ്ങനെയല്ലാതായി. എന്തുകാര്യത്തിനും ഓടിയെത്തുമായിരുന്നവര്‍ ഇപ്പോള്‍ തിരിഞ്ഞുനോക്കാതെയായി. ഏറെ വിഷമമുള്ള കാര്യങ്ങളാണ് ഇതെല്ലാം. യോഗി ആദിത്യനാഥ് തുടരുകയും നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രിയാവുകയും ചെയ്താല്‍ ഞങ്ങളെ ഇവിടെ നിന്നും ഇല്ലായ്മ ചെയ്യുമെന്ന ഭയം പോലുമുണ്ട്. വീണ്ടും ബി.ജെ.പി സര്‍ക്കാര്‍ തന്നെ അധികാരത്തിലെത്തിയാല്‍ ഇവിടെ തുടരുക തങ്ങളെ സംബന്ധിച്ച് വലിയ വെല്ലുവിളിയായിരിക്കുമെന്നും ഇവര്‍ പറയുന്നു.