യാക്കൂബ് വധക്കേസ്: അഞ്ചു ആര്‍എസ്എസ്സുകാര്‍ കുറ്റക്കാര്‍, വത്സൻ തില്ലങ്കേരിയടക്കം 11 പേരെ വെറുതെവിട്ടു.
![](https://www.newswings.online/wp-content/uploads/2019/05/de.jpg)
കണ്ണൂര്‍: ഇരിട്ടി കീഴൂരിലെ സിപിഎം പ്രവര്‍ത്തകന്‍ യാക്കൂബ്(24) കൊലപ്പെടുത്തിയ കേസില്‍ അഞ്ചു ആര്‍എസ്എസ്സുകാര്‍ കുറ്റക്കാര്‍. തലശേരി രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രതിപട്ടികയില്‍ പെട്ടിരുന്ന 11 പേരെ കോടതി വെറുതെവിട്ടു. കീഴൂര്‍ മീത്തലെപുന്നാട് ദീപംഹൗസില്‍ ശങ്കരന്‍ മാസ്റ്റര്‍ (48), അനുജന്‍ വിലങ്ങേരി മനോഹരന്‍ എന്ന മനോജ് (42), തില്ലങ്കേരി ഊര്‍പ്പള്ളിയിലെ പുതിയവീട്ടില്‍ വിജേഷ് (38), കീഴൂര്‍ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശന്‍ എന്ന ജോക്കര്‍ പ്രകാശന്‍ (48), കീഴൂര്‍ പുന്നാട് കാറാട്ട്ഹൗസില്‍ പി കാവ്യേഷ് (40) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. അഞ്ചുപേരും കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തുവെന്ന് കോടതിക്ക് ബോധ്യപ്പെട്ടു.
2006 ജൂൺ 13നു രാത്രിയായിരുന്നു സംഭവം. എട്ടരയോടെ കോട്ടത്തെക്കുന്നിലെ ബാബുവിന്റെ വീട്ടിൽ സുഹൃത്തുക്കളുമായി സംസാരിച്ചു നിൽക്കുന്നതിനിടെ മാരകായുധങ്ങളുമായി അക്രമി സംഘം വരുന്നതു കണ്ടു സമീപത്തെ വീടിന്റെ വടക്കുഭാഗത്തേക്ക് ഓടിയ യാക്കൂബിനു നേരെ ബോംബെറിയുകയായിരുന്നു. ദേഹത്തു കൊണ്ടു ബോംബുപൊട്ടി യാക്കൂബ് മരിച്ചുവെന്നാണു കേസ്. ആർഎസ്എസ് നേതാവ് വത്സൻ തില്ലങ്കേരിക്കെതിരെ കേസിൽ ഗൂഢാലോചനക്കുറ്റം ചുമത്തിയിരുന്നു.