മുഹറം ഘോഷയാത്രയുടെ സമയം മാറ്റും; ദുർഗാപൂജയുടെ സമയം മാറ്റില്ല: യോഗി.
കോൽക്കത്ത: ദുര്‍ഗാപൂജയും മുഹറവും ഒന്നിച്ചുവരുന്നതിനാല്‍ ഉത്തര്‍പ്രദേശില്‍ മുഹറം ഘോഷയാത്രയുടെ സമയം മാറ്റിവയ്ക്കാന്‍ ആവശ്യപ്പെട്ടെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ദുര്‍ഗാ പൂജയുടെ സമയത്തില്‍ മാറ്റം വരുത്താനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ബംഗാളിലെ തെരഞ്ഞടുപ്പ് റാലിക്കിടെയാണ് യോഗി ഇക്കാര്യം വ്യക്തമാക്കിയത്. ഈ വർഷം മുഹറവും ദുര്‍ഗാ പൂജയും ഒരുദിവസമാണ് വരുന്നതെന്ന് യുപിയിലെ ഉദ്യോഗസ്ഥര്‍ തന്നോട് പറഞ്ഞു. പൂജയുടെ സമയം മാറ്റാമെന്നും അവർ പറഞ്ഞു. എന്നാൽ താൻ അവരോട് പറഞ്ഞു പൂജയുടെ സമയത്തില്‍ മാറ്റം വരുത്താനാവില്ല. മുഹറം ഘോഷയാത്രയുടെ സമയം മാറ്റാൻ അവർക്ക് നിർദേശം നൽകിയെന്നും യോഗി പറഞ്ഞു.
കഴിഞ്ഞ വർഷം മുഹറം ദിനത്തിൽ ദുർഗാ വിഗ്രഹ നിമജ്ജന ഘോഷയാത്രക്ക് ബംഗാൾ മുഖ്യമന്ത്രി മമത അനുമതി നിഷേധിച്ചിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് യോഗിയുടെ പ്രസ്താവന. തെരഞ്ഞടുപ്പില്‍ തോല്‍വി ഭയന്ന് ബംഗാളില്‍ ബിജെപി നേതാക്കളുടെ റാലിക്ക് അനുമതി നിഷേധിക്കുകയും റാലിക്കെതിരെ ആക്രമണം നടത്തുകയുമാണ് മമത ചെയ്യുന്നതെന്നും യോഗി ആരോപിച്ചു.