വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടു മണി മുതല്‍; വോട്ടെണ്ണാന്‍ കണ്ണൂരിൽ 1300 ഉദ്യോഗസ്ഥര്‍; കനത്ത സുരക്ഷ.

കണ്ണൂര്‍: ലോക്സഭ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തിലെ വോട്ടെണ്ണല്‍ നാളെ രാവിലെ എട്ടിന് ചാല ചിന്മയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ ആരംഭിക്കുമെന്ന് റിട്ടേണിംഗ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന ഏഴ് നിയമസഭ മണ്ഡലങ്ങളിലെ 1172 പോളിംഗ് സ്റ്റേഷനുകളിലെ വോട്ടുകളാണ് ഇവിടെ എണ്ണുന്നത്. പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുക.

ഓരോ അസംബ്ലി നിയോജക മണ്ഡലത്തിലെയും ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണുന്നതിനായി പ്രത്യേക ഹാളുകളാണ് ക്രമീകരിച്ചിരിക്കുന്നത്.  ഓരോ റൂമിലും 14 ടേബിളുകളും സജ്ജീകരിച്ചിട്ടുണ്ട്. ഓരോ ടേബിളിലും ഒരു കൗണ്ടിംഗ് സൂപ്പര്‍വൈസര്‍, ഒരു കൗണ്ടിംഗ് അസിസ്റ്റന്റ്, ഒരു മൈക്രോ ഒബ്സര്‍വര്‍ എന്നിവരുമുണ്ടാകും. 14 ടേബിളുകളിലെയും ഓരോ റൗണ്ട് വോട്ടുകള്‍ എണ്ണിത്തീരുമ്പോഴും ഫലം  പ്രദര്‍ശിപ്പിക്കാന്‍ വീഡിയോവാള്‍ സജ്ജീകരിച്ചിട്ടുണ്ട്.  ആദ്യ റൗണ്ട് ഫലം ഒമ്പത് മണിയോടെ ലഭ്യമാകും. മാധ്യമപ്രവര്‍ത്തകര്‍ക്ക് വോട്ടെണ്ണല്‍ ഫലങ്ങള്‍ അപ്പപ്പോള്‍ നല്‍കുന്നതിനായി മീഡിയ സെന്റര്‍ ഒരുക്കിയിട്ടുണ്ട്.

സപ്പോര്‍ട്ടിംഗ് സ്റ്റാഫ് ഉള്‍പ്പെടെ 1300 ഓളം ഉദ്യോഗസ്ഥരെയാണ് കൗണ്ടിംഗ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. മെഷീനിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയായതിന് ശേഷം എല്ലാ അസംബ്ലി നിയോജക മണ്ഡലത്തിലെയും അഞ്ച് വിവിപാറ്റ് മെഷീനുകളിലെ പേപ്പര്‍ സ്ലിപ്പുകള്‍ എണ്ണും. നറുക്കെടുപ്പിലൂടെയാവും പേപ്പര്‍ സ്ലിപ്പുകള്‍ എണ്ണുന്ന വിവിപാറ്റുകള്‍ തെരഞ്ഞെടുക്കുക. എണ്ണാന്‍ പറ്റാതെ വരുന്നതും കണക്കുകളില്‍ വ്യത്യാസമുള്ളതുമായ വോട്ടിംഗ് യന്ത്രത്തിന് പകരം സാഹചര്യത്തിന് അനുസൃതമായി വിവിപാറ്റുകള്‍ എണ്ണും. ഏതെങ്കിലൊരു ബൂത്തിലെ വിവിപാറ്റ് എണ്ണണമെന്ന് കാരണ സഹിതം സ്ഥാനാര്‍ഥി അപേക്ഷ നല്‍കുന്ന പക്ഷം റിട്ടേണിംഗ് ഓഫീസര്‍ പരിശോധിച്ച് തീരുമാനം കൈക്കൊള്ളും. ഇവിഎമ്മുകള്‍ക്കു ശേഷം നറുക്കപ്പെടുന്ന വിവിപാറ്റ് സ്ലിപ്പുകള്‍ കൂടി എണ്ണിയ ശേഷമേ തെരഞ്ഞെടുപ്പ് ഫലം ഔദ്യോഗികമായി പ്രഖ്യാപിക്കുകയുള്ളൂ എന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.

ഏഴ് നിയമസഭ മണ്ഡലങ്ങളിലെയും ഫലം ഒന്നിച്ചുകൂട്ടാനും പോസ്റ്റല്‍ ബാലറ്റ്, സര്‍വീസ് വോട്ടുകള്‍ എന്നിവ എണ്ണുന്നതിനുമായി റിട്ടേണിംഗ് ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥന്മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണുന്നതിനായി ആറ് ടേബിളുകളും സര്‍വീസ് വോട്ടുകള്‍ എണ്ണുന്നതിനായി 14 ടേബിളും ഒരുക്കിയിട്ടുണ്ട്. നാല് എ ആര്‍ ഒമാരെയാണ് ഇതിന് മേല്‍നോട്ടം വഹിക്കുന്നതിനായി പ്രത്യേകം നിയമിച്ചത്. വോട്ടെണ്ണല്‍ നിരീക്ഷിക്കുന്നതിനായി സ്ഥാനാര്‍ത്ഥികളുടെ ഏജന്റുമാരെ നിയമിച്ചിട്ടുണ്ട്. സ്ഥാനാര്‍ഥികള്‍ക്കും ചീഫ് ഏജന്റിനും കൗണ്ടിംഗ് സെന്ററിലെ എല്ലാ മണ്ഡലങ്ങളിലെയും വോട്ടെണ്ണല്‍ ഹാളുകളില്‍ പ്രവേശനമുണ്ടായിരിക്കും.

വോട്ടെണ്ണല്‍ കേന്ദ്രത്തിലും പരിസരത്തും ത്രിതല സുരക്ഷാ സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. കേന്ദ്ര- സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരുടെ കര്‍ശന പരിശോധനയ്ക്ക് ശേഷമായിരിക്കും ഉദ്യോഗസ്ഥരെ കൗണ്ടിംഗ് സ്റ്റേഷനിലേക്ക് പ്രവേശിപ്പിക്കുക. വോട്ടെണ്ണല്‍ കേന്ദ്രത്തിനകത്ത് മൊബൈല്‍ ഫോണിന്റെ ഉപയോഗം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്. അകത്ത് കയറുന്നവരുടെ മൊബൈലുകള്‍ സൂക്ഷിക്കാന്‍ പ്രത്യേക കൗണ്ടര്‍ പുറത്ത് സജ്ജീകരിച്ചിട്ടുണ്ട്.

error: Content is protected !!