രാജസ്ഥാനിലെ സർക്കാർ ആശുപത്രികളില്‍ പ്രസവത്തിനിടെ ഗായത്രി മന്ത്രം; എങ്കില്‍ ബാങ്കും വേണമെന്ന് മുസ്ലിം മത സംഘടനകള്‍; വിവാദം.
![](https://www.newswings.online/wp-content/uploads/2019/05/1557913576_new-born-baby.jpg)
പ്രസവമുറിയില്‍ ഗായത്രി മന്ത്രം കേള്‍പ്പിക്കാനുള്ള രാജസ്ഥാനിലെ ആരോഗ്യ വകുപ്പിന്റെ നടപടിയിൽ ഒരു സംഘം മുസ്ലിം സംഘടനകളുടെ പ്രതിഷേധം. പ്രസവമുറിയിൽ ഗായത്രി മന്ത്രം കേൾപ്പിക്കുന്നത് ഇസ്ലാം മതവിശ്വാസത്തിന് എതിരാണെന്ന് കാണിച്ചാണ് പ്രതിഷേധം. ഇസ്ലാം മത വിശ്വാസമനുസരിച്ചു ജനിച്ചു വീണ കുഞ്ഞിന് ആദ്യം കേൾപ്പിക്കേണ്ടത് ബാങ്ക് ആണ് എന്നാണ് പ്രതിഷേധക്കാരുടെ വാദം.
ഗായത്രി മന്ത്രം കേൾപ്പിക്കുന്നുണ്ടെങ്കിൽ പ്രസവമുറിയിൽ തീർച്ചയായും ബാങ്കും കേൾപ്പിക്കണമെന്ന പ്രധിഷേധക്കാരുടെ ആവശ്യം സർക്കാരിനെ പ്രതിസന്ധിയിലാക്കി. സംഗീതം വെക്കാൻ മാത്രമാണ് തങ്ങൾ അനുമതി നൽകിയതെന്നാണ് രാജസ്ഥാൻ ആരോഗ്യ മന്ത്രി പ്രതികരിച്ചത്. . ഗായത്രി മന്ത്രം കേള്‍ക്കുന്നത് പ്രസവ വേദന കുറയ്ക്കുമെന്നുള്ളതിനാലാണ് ആശുപത്രികളിൽ ഗായത്രി മന്ത്രം ഉൾപ്പെടുത്തിയ സിഡി കാസറ്റുകൾ വിതരണം ചെയ്തതെന്ന് ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. എന്നാൽ ഇതിനെതിരെ സർക്കാർ രംഗത്തെത്തി. മതേതര രാജ്യമായ ഇന്ത്യയില്‍ ഏതെങ്കിലും ഒരു മതവിഭാഗത്തിന്റെ കീര്‍ത്തനം നിര്‍ബന്ധമായും എല്ലാവരും കേള്‍ക്കണമെന്ന് പറയാനാകില്ലെന്ന് സര്‍ക്കാര്‍ പ്രതികരിച്ചു.
രാജസ്ഥാനിലെ സവായ് മധുപൂരിലൊക്കെ ഒരു വർഷമായി പ്രസവ മുറികളിൽ ഗായത്രി മന്ത്രം ഗർഭിണികൾക്ക് കേൾപ്പിക്കാറുണ്ട്. ആശുപത്രികളിൽ ഗായത്രി മന്ത്രം കേൾപ്പിക്കുന്നത് നിർത്തിവെക്കാനാണ് സർക്കാർ ഇപ്പോൾ നിർദ്ദേശം കൊടുത്തിരിക്കുന്നത്.