ഭാര്യയെയും മകനെയും തീ കൊളുത്തി കൊന്ന് യുവാവ് ആത്മഹത്യ ചെയ്തു.
![](https://www.newswings.online/wp-content/uploads/2019/05/burnt-alive-650_052015045040_2_0_0.jpeg)
കൊച്ചി: കളമശേരിയിൽ വാടക വീട്ടിൽ യുവാവ് ഭാര്യയെയും മകനെയും തീ കൊളുത്തി കൊലപ്പെടുത്തിയശേഷം തൂങ്ങി മരിച്ചു. പട്ടിമറ്റം ചെങ്ങര കീച്ചേരിച്ചാലിൽ ബിന്ദു (29), മകൻ ഒന്നര വയസ്സുള്ള ശ്രീഹരി എന്നിവരാണു കൊല്ലപ്പെട്ടത്. കൊച്ചിയിൽ ഹോട്ടൽ ജീവനക്കാരനായ ഭർത്താവ് ചേർത്തല വാരണാട് തോപ്പുവെളി പി. സിജി (40) ആണു തൂങ്ങിമരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ ഭാര്യാമാതാവ് ആനന്ദവല്ലിയെ (55) എറണാകുളം ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കളമശേരി കൊച്ചി സർവകലാശാല ക്യാംപസിനു സമീപം പോട്ടച്ചാൽ നഗറിൽ പുലർച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ഒന്നര മാസമായി ഇവിടെ വാടകയ്ക്കു താമസിക്കുകയാണു സജിയും കുടുംബവും. ഭാര്യ ബിന്ദുവും ഒന്നര വയസുകാരൻ മകനും നിലത്തു പായയിൽ കിടന്നുറങ്ങുമ്പോൾ ഇരുവരുടെയും ശരീരത്തിലേക്കു മണ്ണെണ്ണയോ പെട്രോളോപോലുള്ള ഇന്ധനം ഒഴിച്ചശേഷം സജി തീകൊളുത്തിയതാകാമെന്നാണു പൊലീസ് നിഗമനം. ശബ്ദം കേട്ടെത്തിയ ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിയുടെ ശരീരത്തിലും തീ കൊളുത്തിയശേഷം സജി ശുചിമുറിയിൽ കയറി തൂങ്ങിമരിക്കുകയായിരുന്നു. പൊള്ളലേറ്റു പുറത്തേക്കോടിയ ആനന്ദവല്ലിയുടെ കരച്ചിൽ കേട്ടാണു നാട്ടുകാർ കൂടിയതും പൊലീസിൽ വിവരമറിയിച്ചതും.
നിലത്തു കത്തിക്കരിഞ്ഞ പായയിൽ കിടക്കുന്ന നിലയിലാണു ബിന്ദുവിന്റെയും കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയത്. 60 ശതമാനത്തിലേറെ പൊള്ളലേറ്റ ആനന്ദവല്ലിയുടെ ആരോഗ്യനില ഗുരുതരമാണ്. മദ്യലഹരിയിലാണു സജി കൃത്യം ചെയ്തതെന്നാണു നിഗമനം. വീട്ടിൽ സജിയും ബിന്ദുവും തമ്മിൽ വഴക്കു പതിവായിരുന്നെന്നും പൊലീസിനു വിവരം കിട്ടിയിട്ടുണ്ട്. എറണാകുളം പട്ടിമറ്റം സ്വദേശികളാണ് ആനന്ദവല്ലിയും ബിന്ദുവും. സജി കൊല്ലം സ്വദേശിയാണ്.