വയനാട്ടിൽ കരുത്ത് കാട്ടി എൽഡിഎഫ്
കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ സ്ഥാനാർഥിത്വത്തിനു പിന്നാലെ വയനാട്ടിൽ കരുത്ത് തെളിയിക്കാൻ റോഡ് ഷോയുമായി ഇടതുപക്ഷം. നാല് മന്ത്രിമാരെ അണിനിരത്തിയാണ് ഇടതുപക്ഷത്തിന്റെ റോഡ് ഷോ.
മന്ത്രിമാരായ കെ.കെ. ശൈലജ, എം.എം. മണി, കടന്നപ്പള്ളി രാമചന്ദ്രൻ, വി.എസ്. സുനിൽ എന്നിവരാണ് റോഡ് ഷോയിൽ പങ്കെടുക്കുന്നത്. ഇടതു സ്ഥാനാർഥി പി.പി. സുനീറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായാണ് കൽപ്പറ്റ നഗരത്തിലൂടെയുള്ള റോഡ് ഷോ.
മുഖ്യമന്ത്രി പിണറായി വിജയന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിന് ശേഷമാണ് റോഡ് ഷോ ആരംഭിച്ചത്. യോഗത്തിൽ കേന്ദ്രസർക്കാരിനെയും കോണ്‍ഗ്രസിനെയും മുഖ്യമന്ത്രി വിമർശിച്ചിരുന്നു. ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ വയനാട് പരാമർശത്തെയും മുഖ്യമന്ത്രി കടുത്ത ഭാഷയിൽ വിമർശിച്ചു.
വയനാടിനെതിരായ അമിത് ഷായുടെ പരാമർശം വർഗീയ വിഷം തുപ്പുന്നതാണെന്നായിരുന്നു പിണറായി വിജയൻ വിമർശനം. അമിത് ഷാ വയനാടിനെ അപമാനിച്ചു. വയനാടിന്റെ ചരിത്രം അമിത് ഷായ്ക്ക് അറിയില്ല. സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്താലെ ചരിത്രം മനസിലാകൂ എന്നും പിറണായി പറഞ്ഞു.