ആദ്യ മണിക്കൂറിൽ കനത്ത പോളിംഗ് : വ്യാപക ക്രമക്കേടെന്ന് പരാതി ,കോവളത്ത് കൈപ്പത്തിക്ക് ചെയ്‌ത വോട്ട് താമരക്ക്
ആദ്യ മണിക്കൂറിൽ കനത്ത പോളിംഗ് രേഖപ്പെടുത്തുമ്പോഴും സംസ്ഥാനത്ത് വ്യാപക ക്രമക്കേടുകളും പാകപ്പിഴകളുമാണ് കണ്ടെത്തുന്നത്. രാവിലെ ആറ് മണിക്ക് തുടങ്ങിയ മോക്ക് പോളിംഗ് പലയിടത്തും വോട്ടിംഗ് യന്ത്രങ്ങളുടെയും വിവിപാറ്റുകളുടെയും തകരാറിനെത്തുടർന്ന് മുടങ്ങി.തിരുവനന്തപുരം കോവളത്തെ ചൊവ്വര ബൂത്ത് നമ്പർ 151-ൽ വോട്ടിംഗ് യന്ത്രത്തിൽ ഗുരുതരമായ തകരാറ് കണ്ടെത്തിയത്. കൈപ്പത്തി ചിഹ്നത്തിന് കുത്തുമ്പോൾ താമരയ്ക്കാണ് വോട്ട് വീഴുന്നത്. 76 വോട്ട് ചെയ്ത ശേഷം മാത്രമാണ് ഇത് കണ്ടെത്തിയത് എന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുള്ള വീഴ്ചയുമായി. റീപോളിംഗ് വേണമെന്നാവശ്യപ്പെട്ട് ബൂത്തിൽ വലിയ ബഹളം നടന്നു.
ഇതേ തുടര്‍ന്ന് രണ്ട് ബൂത്തിലും പോളിംഗ് നിര്‍ത്തി വച്ചു. തിരുവനന്തപുരം കോവളം ചൊവ്വര മാധപുരത്തെ 151-ാം നമ്പര്‍ ബൂത്തിലാണ് കൈപ്പത്തി ചിഹ്നത്തില്‍ കുത്തിയ വോട്ടുകള്‍ താമരയില്‍ തെളിയുന്നത് കണ്ടത്. ബൂത്തില്‍ 76 പേര്‍ വോട്ടു ചെയ്ത ശേഷമാണ് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.വോട്ടിംഗ് മെഷീനില്‍ കുത്തിയ ചിഹ്നമല്ല വിവിപാറ്റില്‍ കണ്ടതെന്ന പരാതിയുമായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രിസൈഡിംഗ് ഓഫീസറെ സമീപിച്ചതോടെയാണ് പ്രശ്നം പുറത്തറിയുന്നത്.
രാവിലെ മോക്ക് പോള്‍ ആരംഭിച്ച ഘട്ടത്തില്‍ ഈ പ്രശ്നം ശ്രദ്ധയില്‍പ്പെട്ടിരുന്നില്ലെന്നാണ് വിവരം. ദേശീയതലത്തില്‍ പലയിടത്തും സമാനമായ പരാതി ഉയര്‍ന്നിട്ടുണ്ടെങ്കിലും കേരളത്തില്‍ ആദ്യമായാണ് കൈപ്പത്തിക്ക് കുത്തിയ വോട്ട് താമരയ്ക്ക് പോകുന്നത്.എന്നാൽ വോട്ടിംഗ് യന്ത്രത്തിന് തകരാറില്ലെന്നാണ് തിരുവനന്തപുരം ജില്ലാ കളക്ടർ കെ വാസുകി പറയുന്നത്. ബട്ടൺ അമരാത്തതായിരുന്നു പ്രശ്നമെന്ന് കളക്ടർ പറയുന്നു.