ഒളിക്യാമറ വിവാദം ; യുഡിഎഫ് സ്ഥാനാർത്ഥി എം കെ രാഘവന്റെ മൊഴി രേഖപ്പെടുത്തി
![](https://www.newswings.online/wp-content/uploads/2019/04/raghavan-m-k.jpg)
ഒളിക്യാമറ വിവാദത്തില്‍ കോഴിക്കോട്ടെ യു.ഡി.എഫ് സ്ഥാനാര്‍ഥി എം.കെ രാഘവന്റെ മൊഴി രേഖപ്പെടുത്തി. അന്വേഷണ സംഘം രാഘവന്റെ കോഴിക്കോട്ടെ വീട്ടിലെത്തിയാണ് മൊഴിയെടുത്തത്. എ.സി.പി. വാഹിദ്, ഡി.സി.പി ജമാലുദ്ദീൻ എന്നിവരാണ് മൊഴി രേഖപ്പെടുത്തുന്നത്. തനിക്കെതിരെ ഗൂഢാലോചന നടന്നെന്ന രാഘവന്റെ പരാതിയിലും എല്‍.ഡി.എഫ് രാഘവനെതിരെ നല്‍കിയ പരാതിയിലുമാണ് അന്വേഷണം.
അന്വേഷണ സംഘത്തിന് മുമ്പാകെ മൊഴി നല്കിയതായി എം.കെ രാഘവന്‍ പ്രതികരിച്ചു. കോടതിയും ജനകീയ കോടതിയും കാര്യങ്ങള്‍ തീരുമാനിക്കട്ടെയെന്നും മൊഴി നല്‍കിയ ശേഷം രാഘവന്‍ പറഞ്ഞു. രാഘവനെതിരായ ഒളികാമറ ദൃശ്യങ്ങള്‍ പുറത്ത് വിട്ട ചാനലിന്റെ മേധാവികളുടെയും റിപ്പോര്‍ട്ടര്‍മാരുടെയും മൊഴി രേഖപ്പെടുത്താനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. രാഘവന്റെ മൊഴി രേഖപ്പെടുത്തിയതതിന് തൊട്ടുപിന്നാലെയാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
എം.കെ രാഘവനെതിരായ ആരോപണങ്ങള്‍ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള നീക്കങ്ങളാണെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കോഴിക്കോട്ടെ തെരഞ്ഞെടുപ്പ് പ്രചരണത്തെ ഇത് ബാധിക്കില്ല . രാഘവന്‍ നിലപാട് വ്യക്തമാക്കിയതാണെന്നും ഉമ്മന്‍ചാണ്ടി കല്‍പ്പറ്റയില്‍ പറഞ്ഞു.